ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ഇസ്രായേല്‍-അമേരിക്ക-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി വധിക്കപ്പെട്ടുവെന്ന വാര്‍ത്ത പടര്‍ന്നത്. തുര്‍ക്കി ആസ്ഥാനമായുള്ള അനഡോലു ഏജന്‍സിയുടെ അന്വേഷണത്തിന് മറുപടിയായാണ് നെതന്യാഹു സുരക്ഷിതനാണെന്നും പ്രചരിക്കുന്നത് വെറും വ്യാജവാര്‍ത്തകളാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. ഇതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജീവനോടെയുണ്ടെങ്കില്‍ തിരഞ്ഞുപിടിച്ച് വധിക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (IRGC) ഭീഷണി മുഴക്കി. നെതന്യാഹുവിനെ ക്രിമിനല്‍ സയണിസ്റ്റ് പ്രധാനമന്ത്രി എന്നും ഐആര്‍ജിസി വിശേഷിപ്പിക്കുകയും ചെയ്തു.
‘കൊടുംകുറ്റവാളിയും കുട്ടികളെ കൊന്നൊടുക്കുന്നവനുമായ നെതന്യാഹു ജീവനോടെയുണ്ടെങ്കില്‍, ഞങ്ങള്‍ അദ്ദേഹത്തെ തിരയുന്നത് തുടരും,
ഐആര്‍ജിസിയുടെ ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4 ന്റെ 52-ാമത് ഘട്ടത്തിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നെതന്യാഹുവിന് എതിരായ പ്രഖ്യാപനം വന്നത്. മേഖലയിലെ ഇസ്രയേല്‍ താവളങ്ങളെയും യുഎസ് സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടതായും ഐആര്‍ജിസി പറഞ്ഞു. പ്രസ്താവന അനുസരിച്ച്, ഇറാന്‍ സൈന്യം ടെല്‍ അവീവിലെ വ്യാവസായിക മേഖലകളില്‍ കനത്ത മിസൈല്‍ ആക്രമണം നടത്തി ഈ ആക്രമണങ്ങളില്‍ ആളപായം സംഭവിച്ചതായും നഗരത്തിലുടനീളം ആംബുലന്‍സ് സൈറണ്‍ മുഴങ്ങിയതായും ഐആര്‍ജിസി അവകാശപ്പെട്ടു.
എര്‍ബിലിലെ അല്‍-ഹാരിര്‍ എയര്‍ ബേസ്, കുവൈത്തിലെ അലി അല്‍ സാലം എയര്‍ ബേസ്, ക്യാമ്പ് അര്‍ഫിജാന്‍ എന്നിവയുള്‍പ്പെടെ യുഎസ് സേനയുമായി ബന്ധമുള്ള സ്ഥലങ്ങളെയും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഐആര്‍ജിസി ലക്ഷ്യമിട്ടതായി പറഞ്ഞു. നെതന്യാഹുവിന്റെ കാര്യം അവ്യക്തമാണെന്നും കൊല്ലപ്പെട്ടതാകാം അല്ലെങ്കില്‍ കുടുംബത്തോടൊപ്പം ഇസ്രയേലില്‍ നിന്ന് പലായനം ചെയ്തതാകാം എന്നും ഇറാന്‍ സേന അവകാശപ്പെട്ടു.
ഇസ്രയേല്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടുവെന്ന് സൂചിപ്പിക്കുന്ന പ്രചാരണങ്ങള്‍ നെതന്യാഹുവിന്റെ ഓഫീസ് തള്ളിക്കളഞ്ഞു. നെതന്യാഹുവിന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഒരു വിരല്‍ അധികമായി കാണുന്നുണ്ടെന്ന് ചില ഉപയോക്താക്കള്‍ അവകാശപ്പെട്ടതിനെത്തുടര്‍ന്നാണ് നെതന്യാഹുവിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വ്യാപകമായത്. മാര്‍ച്ച് 13-നാണ് നെതന്യാഹു അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത്. ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളില്‍ നെതന്യാഹുവിന്റെ വലതു കൈയില്‍ ആറ് വിരലുകള്‍ ഉണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. വീഡിയോയുടെ മുപ്പത്തിയഞ്ചാം സെക്കന്‍ഡില്‍ വിരലുകള്‍ക്ക് സമീപം കണ്ട അസ്വാഭാവികമായ മാറ്റം, വീഡിയോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന സംശയത്തിന് ഇടയാക്കി. അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകയായ കാന്‍ഡേസ് ഓവന്‍സ് ഉള്‍പ്പെടെയുള്ളവര്‍ നെതന്യാഹു എവിടെയാണെന്നും എന്തിനാണ് എഐ വീഡിയോകള്‍ പുറത്തുവിടുന്നതെന്നും ചോദ്യമുയര്‍ത്തിയതോടെ വിവാദം കൊഴുത്തു. എന്നാല്‍ വീഡിയോയിലെ ദൃശ്യങ്ങള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഭാഗമായുണ്ടാകുന്ന കാഴ്ചാ സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണെന്നും പ്രധാനമന്ത്രി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഇസ്രായേല്‍ വൃത്തങ്ങള്‍ ആവര്‍ത്തിച്ചു.