ബംഗാൾ ഉൾക്കടലിൽ പുതിയ മിസൈൽ പരീക്ഷണത്തിന് ഇന്ത്യ. ഇന്നും നാളെയും ആൻഡമാനിലെ വ്യോമമേഖല അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. നോട്ടീസ് ടു എയർമെൻ പ്രകാരം ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് ചുറ്റുമുള്ള ഏകദേശം 500 കിലോമീറ്റർ പരിധിയിൽ മെയ് 23 നും 24 നും രാവിലെ 7 നും 10 നും ഇടയിലാണ് പരീക്ഷണങ്ങൾ നടക്കുക.
ഈ തീയതികളിലാണ് വ്യോമാതിർത്തി മൂന്ന് മണിക്കൂർ വീതം അടച്ചിടുമെന്ന് ഇന്ത്യ അറിയിച്ചത്. കൂടാതെ അധികൃതർ പുറപ്പെടുവിച്ച നോട്ടീസ് ടു എയർമെൻ പ്രകാരം ഒരു സിവിലിയൻ വിമാനവും നിർദ്ദിഷ്ട വ്യോമാതിർത്തിയ്ക്കപ്പുറമുള്ള ഉയരത്തിൽ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഈ സമയത്ത് ഒമ്പത് അന്താരാഷ്ട്ര വിമാന റൂട്ടുകൾ അടച്ചിടും.
ആൻഡമാൻ നിക്കോബാർ ദ്വീപ് മേഖല ഇന്ത്യ മുൻപും ഇത് പോലെ മിസൈൽ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്. ജനുവരിയിൽ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ സാൽവോ മോഡിൽ ഇവിടെ പരീക്ഷിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യ അൻഡമാനിൽ ഒരു എയർ-ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു.