സ്ത്രീകള്‍ക്ക്‌ ഹിജാബും അയഞ്ഞ വസ്ത്രവും നിർബന്ധമാക്കി ഇറാൻ; 'ഉചിതമല്ലാത്ത' വസ്ത്രം ധരിക്കുന്നവർക്ക് പത്ത് വർഷം കഠിന തടവും പിഴയുമെന്ന വിവാദ ബിൽ പാർലമെന്റ് പാസാക്കി

നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ അലയടികൾ അവസാനിക്കും മുൻപേ കർശന വസ്ത്രധാരണ ചട്ടം ലംഘിക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും കഠിന തടവും പിഴയും ശിക്ഷ വിധിക്കുന്ന വിവാദ ബിൽ പാസാക്കി ഇറാൻ പാർലമെന്റ്. ‘ഉചിതമല്ലാത്ത’ വസ്ത്രം ധരിക്കുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷ വിധിക്കുന്നതാണ് ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയ ബില്ല്. വിചാരണ മൂന്ന് വർഷം വരെ നീളാമെന്നും ബില്ലിലുണ്ട്.

ശരീഅത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇറാനിയൻ നിയമപ്രകാരം, പ്രായപൂർത്തിയായ സ്ത്രീകളും പെൺകുട്ടികളും ഹിജാബ് ഉപയോഗിച്ച് മുടി മറയ്ക്കുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മത പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട് ഒരു വർഷത്തിനുശേഷമാണ് ഭരണകൂടത്തിന്റെ ഈ നീക്കം.

നിയമപ്രകാരമല്ലാത്ത വസ്ത്രം പൊതുസ്ഥലങ്ങളിൽ ധരിക്കുന്നവർക്ക് പീനൽ കോഡ് അനുസരിച്ച് അഞ്ച് മുതൽ 10 വർഷം വരെ തടവും 180 ദശലക്ഷം മുതൽ 360 ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷയും ലഭിക്കുമെന്ന് പുതിയ ‘ഹിജാബ്, സദാചാര’ ബില്ലില്‍ പറയുന്നു. നിലവില്‍ നിയമം അനുസരിക്കാത്തവർക്ക് 10 ദിവസം മുതല്‍ രണ്ട് മാസം വരെ തടവോ 5,000 മുതല്‍ 500,000 റിയാല്‍ വരെ പിഴയോ ലഭിക്കും.

സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും നഗ്നത പ്രോത്സാഹിപ്പിക്കുന്നവർക്കും ഹിജാബിനെ പരിഹസിക്കുന്നവർക്കും ശിക്ഷ ബാധകമാണെന്ന് ബില്ലിൽ പറയുന്നു. വനിതാ ഡ്രൈവർമാരുള്ള വാഹനങ്ങളിൽ അവരോ മറ്റ് യാത്രക്കാരോ ഉചിതമായ വസ്ത്രം ധരിച്ചില്ലെങ്കിൽ, വാഹനങ്ങളുടെ ഉടമകൾക്ക് പിഴ ചുമത്താമെന്നും ബിൽ നിർദേശിക്കുന്നതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. സംഘടിതമായ രീതിയിലോ വിദേശ സർക്കാരുകളുടെയോ മാധ്യമങ്ങളുടെയോ ഗ്രൂപ്പുകളുടെയോ സംഘടനകളുടെയോ ഭാഗമായോ അവയുമായി സഹകരിച്ചോ ഡ്രസ് കോഡ് ലംഘിക്കുന്ന ആരെയും അഞ്ച് മുതൽ 10 വർഷം വരെ തടവിന് ശിക്ഷിക്കാം.

പുരോഹിതരുടെയും നിയമജ്ഞരുടെയും യാഥാസ്ഥിതിക സംഘടനയായ ഗാർഡിയൻ കൗൺസിലിന്റെ അംഗീകാരത്തിനായി ബിൽ അയയ്ക്കും. ഗാർഡിയൻ കൗണ്സിലിന്റെ അംഗീകാരം കൂടി ലഭിച്ചാൽ, ബിൽ നിയമമാകും. എന്നാൽ, ബിൽ സ്ത്രീകളെയും പെൺകുട്ടികളെയും പൂർണ്ണമായും അടിച്ചമർത്തുക എന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്നതാണെന്ന് ആരോപിച്ച് എട്ട് സ്വതന്ത്ര യുഎൻ മനുഷ്യാവകാശ വിദഗ്ധർ രംഗത്തെത്തിയിരുന്നു.

നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാനുള്ള തീരുമാനം അടിച്ചമർത്തലിനുപരി അക്രമാസക്തമായ നടപ്പാക്കൽ രീതികളിലേക്ക് നയിച്ചേക്കാമെന്നും അവർ പറയുന്നു. സാംസ്കാരികമായ അവകാശം, ലിംഗവിവേചന നിരോധനം, അഭിപ്രായ സ്വാതന്ത്ര്യം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം, സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങൾ, സഞ്ചാര സ്വാതന്ത്ര്യം എന്നിവയുൾപ്പെടെയുള്ള മൗലികാവകാശങ്ങളും ബിൽ ലംഘിക്കുന്നതായി അവർ അഭിപ്രായപ്പെട്ടു.

ഒരു വർഷത്തിന് മുൻപ് ഇറാൻ ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളിൽ തെരുവിലിറങ്ങിയ സ്ത്രീകൾ ശിരോവസ്ത്രം അഴിക്കുകയും അവ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സുരക്ഷാ സേന നടത്തിയ അടിച്ചമർത്തൽ പിന്നീട് കലാപമായി മാറിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന തീവ്രമായ പ്രക്ഷോഭങ്ങളിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. പ്രക്ഷോഭങ്ങൾ ഒതുങ്ങിയതിന് ശേഷം, തെരുവുകളിൽ നിരീക്ഷണ ക്യാമറകൾ ഘടിപ്പിക്കുകയും സദാചാര പോലീസിങ് ഏർപ്പെടുത്തുകയും ചെയ്തിട്ടു. എന്നാൽ ഇപ്പോൾ ശിരോവസ്ത്രം ധരിക്കുന്ന സ്ത്രീകളുടെ എണ്ണം രാജ്യത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ