പലസ്തീനെ സെപ്റ്റംബറില്‍ രാഷ്ട്രമായി അംഗീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഫ്രാന്‍സ് വ്യക്തമാക്കിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി യുഎസും ഇസ്രായേലും രംഗത്ത്. ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തിനിരയായവരുടെ മുഖത്തടിയ്ക്കുന്നതിനു സമാനമായ നീക്കമാണ് ഫ്രാന്‍സിന്റെ നിലപാടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ പറഞ്ഞു.
ഹമാസിനെ പിന്തുണയ്ക്കുന്നതാണ് ഫ്രാന്‍സിന്റെ തീരുമാനമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു. ഇസ്രായേലും ഫ്രാന്‍സിന്റെ നിലപാടിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. ഭീകരവാദത്തിനുള്ള പ്രതിഫലവും ഇസ്രയേലിന്റെ അസ്തിത്വത്തിന് ഭീഷണിയുമാണ് പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന നടപടിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.
ഗാസയില്‍ പട്ടിണി രൂക്ഷമാകുന്നതിനുപിന്നില്‍ ഇസ്രയേലാണെന്ന ആരോപണവും നെതന്യാഹു നിഷേധിച്ചു. ഫ്രഞ്ച് ചരിത്രത്തിലെ കറുത്ത ഏടാണിതെന്നും ഭീകരവാദത്തിനുള്ള സഹായമാണെന്നും ഇസ്രയേല്‍ ഉപപ്രധാനമന്ത്രി യാരിവ് ലെവിന്‍ പറഞ്ഞു. പ്രധാനപ്പെട്ട ലോക ശക്തികള്‍ ഉള്‍പ്പെടുന്ന ജി7 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് പലസ്തീനെ അംഗീകരിക്കുമെന്ന് പറയുന്ന ആദ്യ രാജ്യമാണ് ഫ്രാന്‍സ്.
സെപ്തംബറില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ വച്ച് ഫ്രാന്‍സ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനര്‍ നിര്‍മ്മിക്കുകയും വേണമെന്നും എക്‌സില്‍ കുറിച്ചു. ഇസ്രയേലിനെ പൂര്‍ണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ പലസ്തീന്‍ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും മധ്യപൂര്‍വ്വ ദേശത്തെ സമാധാനത്തിനായി മറ്റു ബദലുകളില്ലെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.
പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കത്തിന് മറുപടി നല്‍കുകയായിരുന്നു മാക്രോണ്‍. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും, ബന്ദികളാക്കിയവരെ ഹമാസ് ഉടന്‍ വിട്ടയക്കണമെന്നും മാക്രോണ്‍ ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും തുടങ്ങി പ്രാഥമിക അവകാശങ്ങള്‍ എല്ലാം നിരസിക്കപ്പെട്ട ജനതയ്ക്ക് അവയെല്ലാം ഉടന്‍ തന്നെ ലഭ്യമാക്കണമെന്നും മാക്രോണ്‍ പറഞ്ഞു.