വടക്കുകിഴക്കൻ ജപ്പാനിൽ 7.4 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂകമ്പം. തീരത്തിനടുത്താണ് ഭൂചലനം ഉണ്ടായതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇവാട്ടെ, അമോറി, ഹൊക്കൈഡോ പ്രിഫെക്ചറുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പസഫിക് സമുദ്രത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചത്. പസഫിക് സമുദ്രത്തിൽ ഇവാട്ടെ പ്രിഫെക്ചറിൽ പ്രാദേശിക സമയം വൈകുന്നേരം 4:53 ന് ഭൂകമ്പം ഉണ്ടായി. ടോക്കിയോ വരെ ഭൂചലനം അനുഭവപ്പെട്ടു.
തീരത്തിന്റെ ചില ഭാഗങ്ങളിൽ ഇതിനകം സുനാമി തിരമാലകൾ ഉണ്ടായതായും 3 മീറ്റർ (10 അടി) വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കുമെന്നും പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തെത്തുടർന്ന് ടോക്കിയോയ്ക്കും അമോറിക്കും ഇടയിലുള്ള ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.