വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ എച്ച്ഐവി ബാധിതനായ യുവാവ് ബലമായി രക്തം കുത്തിവെച്ച ബന്ധു കൂടിയായ യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനിയായ 24-കാരിയെ വെള്ളിയാഴ്ച ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
മനോഹറുമായി യുവതിയുടെ വിവാഹം നടത്താൻ മാതാപിതാക്കൾ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഇയാളുടെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരായതിനാൽ മുൻകരുതൽ എന്ന നിലയിൽ കഴിഞ്ഞ സെപ്റ്റംബറിൽ മനോഹറിനെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ ഇയാൾക്കും എച്ച്ഐവി സ്ഥിരീകരിച്ചതോടെ യുവതി വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു.
സംഭവത്തിൽ പ്രകോപിതനായ മനോഹർ മാർച്ച് 11-ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി തന്റെ ശരീരത്തിലെ എച്ച്ഐവി ബാധിത രക്തം യുവതിയുടെ ശരീരത്തിൽ ബലമായി കുത്തിവെക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിക്ക് രോഗം ബാധിച്ചാൽ തന്നെ വിവാഹം കഴിക്കുമെന്നും തന്റെ കൂടെ നിൽക്കുമെന്നുമുള്ള വിശ്വാസത്തിലാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ സംഭവം പ്രചരിച്ചതോടെ യുവതി കടുത്ത മാനസിക പിരിമുറുക്കം നേരിട്ടിരുന്നതായി കുടുംബം പറഞ്ഞു. യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോച്ചാരം ഐടി കോറിഡോർ പോലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.