മോദി സർക്കാരിന്റെ പ്രചാരകരായി സൈനികരും ഉദ്യോഗസ്ഥരും, ഉത്തരവിറക്കി കേന്ദ്രം; ചട്ടലംഘനമെന്ന് ഖാർഗെ, അപകടകരമായ നീക്കമെന്ന് മുന്നറിയിപ്പ്

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദി സർക്കാരിന്റെ ഒമ്പതുവർഷത്തെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ സർക്കാരിലെ എ ഗ്രൂപ്പ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ കേന്ദ്രം തീരുമാനം. ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ‘രഥ് പ്രഭാരി’ (സ്പെഷൽ ഓഫീസർ) ആയി നിയമിക്കാൻ കേന്ദ്രം കഴിഞ്ഞദിവസം ഉത്തരവിറക്കി.

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ രാജ്യത്തെ 765 ജില്ലകളിലെ 2.69 ലക്ഷം ഗ്രാമങ്ങളിൽ രഥയാത്ര നടത്തി ഭരണനേട്ടങ്ങളും സേവനങ്ങളും ജനങ്ങളിലെത്തിക്കുകയാണ്‌ ഉദ്ദേശ്യം. നവംബർ 20 മുതൽ ജനുവരി 25 വരെയാണ് ‘വികസിത് ഭാരത് സങ്കല്പയാത്ര’യെന്ന പേരിൽ രഥയാത്ര നടത്തുക. പ്രത്യേകം തയ്യാറാക്കിയ രഥത്തിലാവും പ്രചാരണയാത്ര. ഇതിനുള്ള തയ്യാറെടുപ്പ്, ആസൂത്രണം, നടത്തിപ്പ്, നിരീക്ഷണം എന്നിവയാണ് ‘രഥ് പ്രഭാരി’യുടെ ഉത്തരവാദിത്വം.

നിശ്ചിത എണ്ണം ഉദ്യോഗസ്ഥരെ വിട്ടുനൽകണമെന്ന്‌ ആവശ്യപ്പെട്ട് പന്ത്രണ്ടോളം വകുപ്പുകളിൽ സർക്കാർ നോട്ടീസ് നൽകി. റവന്യൂ, പ്രത്യക്ഷനികുതി വകുപ്പുകളിൽ നിന്ന് 15 ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുള്ള ഉത്തരവ് ധനമന്ത്രാലയം ഒക്ടോബർ 18ന്‌ പുറത്തിറക്കി. രഥയാത്രയിൽ വിതരണം ചെയ്യാനായി, സർക്കാരിന്റെ നേട്ടങ്ങൾ ക്രോഡീകരിച്ചു കഴിഞ്ഞതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ഉത്തരവിനെതിരെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ഖാർഗെ പറഞ്ഞു. ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് പ്രചാരക് ആക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് നടപടിയെന്നും ഉത്തരവ് ഉടൻ റദ്ദാക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

ഇഡി, ഐടി, സിബിഐ വകുപ്പുകൾക്കു പുറമേ മറ്റുദ്യോഗസ്ഥരെയും ഏജൻസികളെയും സ്ഥാപനങ്ങളെയും വകുപ്പുകളെയും ഔദ്യോഗിക പ്രചാരക് ആക്കുന്ന നടപടി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വിരുദ്ധമാണെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ ഖാർഗെ പറഞ്ഞു. ഇങ്ങനെപോയാൽ ഭരണം എങ്ങനെ നടക്കുമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിൽ ചോദിച്ചു.

സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്രസിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനവുമാണ്. 1964ലെ ചട്ടപ്രകാരം ഒരുസർക്കാർ ഉദ്യോഗസ്ഥനും രാഷ്ട്രീയപ്രവർത്തനങ്ങളിൽ പങ്കെടുക്കരുത്. സർക്കാർ ഉദ്യോഗസ്ഥർ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സ്വീകാര്യമാണെങ്കിലും അവരെ ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയപ്രവർത്തകരാക്കി മാറ്റരുതെന്നും ഖാർഗെ ആവശ്യപ്പെട്ടു.

വാർഷിക അവധിയിൽ പോകുന്ന സൈനികരോട് സർക്കാർ പദ്ധതികൾ പ്രോത്സാഹിപ്പിക്കാൻ സമയം ചെലവഴിക്കാൻ നിർദേശിച്ചുള്ള ഒക്ടോബർ ഒമ്പതിനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവും ഖാർഗെ കത്തിൽ പരാമർശിച്ചു. അവധിക്ക് നാട്ടിലേക്ക് പോകുന്ന സൈനികോദ്യോഗസ്ഥർ രാജ്യനിർമാണ പ്രവർത്തനത്തിനായി സാമൂഹികസേവനം ചെയ്യണമെന്ന് കരസേന ഒക്ടോബർ ഒമ്പതിന് ഉത്തരവിറക്കിയിരുന്നു.

സ്വച്ഛ് ഭാരത് അഭിയാൻ, സമഗ്രവിദ്യാഭ്യാസം, ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ, ആയുഷ്മാൻ ഭാരത് യോജന, ജൻ ഔഷധി കേന്ദ്ര, ദേശീയ പെൻഷൻ പദ്ധതി, അടൽ പെൻഷൻ യോജന, കന്നുകാലി ഇൻഷുറൻസ്, ദേശീയാരോഗ്യ പദ്ധതി, ഗ്രാമജ്യോതി യോജന തുടങ്ങിയ കേന്ദ്ര പദ്ധതികളെക്കുറിച്ച് നാട്ടുകാരെ ബോധവത്കരിക്കണമെന്നായിരുന്നു സൈനിക ഉത്തരവ്. സർക്കാരിന്റെ ചെറുധാന്യ ബോധവത്കരണ പദ്ധതിയായ ശ്രീ അന്നയെക്കുറിച്ച് വീട്ടുകാരെ ബോധ്യപ്പെടുത്താനും ചെറുധാന്യം കഴിക്കാൻ പ്രോത്സാഹിപ്പിക്കാനും പ്രയത്നിക്കണമെന്ന് കേന്ദ്ര പോലീസ് സേനയും ഈയിടെ ഉത്തരവിറക്കിയിരുന്നു.

സായുധസേനയെ രാഷ്ട്രീയത്തിൽനിന്ന് അകറ്റിനിർത്തേണ്ടത് ജനാധിപത്യത്തിൽ അത്യന്താപേക്ഷിതമാണെന്ന് ഖാർഗെ പ്രതികരിച്ചു. സർക്കാർ പദ്ധതികളുടെ മാർക്കറ്റിങ് ഏജന്റുമാരാകാൻ സൈനികരെ നിർബന്ധിക്കുന്നത് സായുധസേനയെ രാഷ്ട്രീയവത്‌കരിക്കുന്നതിനുള്ള അപകടകരമായ ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങളോ വർഷങ്ങളോ രാഷ്ട്രത്തിന് വേണ്ടിയുള്ള കഠിനമായ സേവനത്തിനു ശേഷം ജവാന്മാർക്ക് വാർഷിക അവധിയിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പൂർണസ്വാതന്ത്ര്യം നൽകണമെന്നും ഖാർഗെ പറഞ്ഞു.

എന്നാൽ, സർക്കാരിന്റെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പദ്ധതിയെന്നാണ് ബിജെപിയുടെ വിശദീകരണം. വിവിധ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ നേരത്തേമുതൽ കേന്ദ്രസർക്കാർ ഗ്രൂപ്പ് എ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. 2019ലും 2020ലും ഇത്തരത്തിലുള്ള ഉത്തരവുകൾ ഇറങ്ങിയിരുന്നു. എന്നാൽ, വലിയതോതിൽ ഉന്നതോദ്യോഗസ്ഥരെ മൂന്നുമാസത്തോളം പ്രചാരണ പരിപാടിക്കായി വിന്യസിക്കുന്നത് ഇതാദ്യമായാണെന്ന് കേന്ദ്ര സർക്കാരുദ്യോഗസ്ഥ വൃത്തങ്ങൾ പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ