'അമ്മമാരുടേയും പെണ്‍മക്കളുടേയുമെല്ലാം സിസിടിവി വീഡിയോ പങ്കുവെയ്ക്കണമെന്നാണോ?'; വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു; വോട്ടുകൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്ര ന്യായങ്ങള്‍

ബിഹാറില്‍ വോട്ടുകൊള്ള ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വോട്ടര്‍ അധികാര്‍ യാത്ര തുടങ്ങിയതോടെ വാര്‍ത്ത സമ്മേളനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരുടെ ഒപ്പമാണെന്ന് കാണിച്ച് വൈകാരികത മുതലെടുക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയുടെ ബിഹാറിലെ രാഷ്ട്രീയ യാത്ര തുടങ്ങിയതോടെ ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. തിരഞ്ഞെടുപ്പു കമ്മിഷന് രാഷ്ട്രീയ പാര്‍ട്ടികളോടു വിവേചനമില്ലെന്നും വോട്ടു കൊള്ള അടക്കമുള്ള ആരോപണങ്ങളെ കമ്മിഷനോ വോട്ടര്‍മാരോ ഭയപ്പെടുന്നില്ലെന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞത്.

കമ്മിഷന്റെ തോളില്‍ തോക്കു വച്ച് വോട്ടര്‍മാരെ ലക്ഷ്യമിട്ടു രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ബിഹാറില്‍ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കാരം (എസ്‌ഐആര്‍) സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളുടെയും രാഹുല്‍ ഗാന്ധിയുടെ ‘വോട്ടുകൊള്ള’ ആരോപണത്തിന്റെയും പശ്ചാത്തലത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ മറുപടി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധു, വിവേക് ജോഷി എന്നിവര്‍ക്കൊപ്പമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്ത സമ്മേളനത്തിന് എത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം ഭരണകക്ഷിയും പ്രതിപക്ഷവും തമ്മില്‍ വ്യത്യാസമില്ലെന്നും വോട്ടര്‍മാര്‍ക്കൊപ്പമാണ് തങ്ങളെന്നും ആക്ഷേപങ്ങളില്‍ മറുപടി. ‘വോട്ടുകൊള്ള’ നടന്നെന്ന, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിമര്‍ശിച്ചു.

”കുറച്ചു ദിവസം മുന്‍പ് നിരവധി വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതു നമ്മള്‍ കണ്ടു. അവ ഉപയോഗിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചു. അമ്മമാര്‍, മരുമക്കള്‍, പെണ്‍മക്കള്‍ എന്നിവരുള്‍പ്പെടെ ഏതെങ്കിലും വോട്ടറുടെ സിസിടിവി വിഡിയോകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പങ്കുവയ്ക്കണമെന്നാണോ പറയുന്നത്? വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തിട്ടുള്ളൂ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍, ഒരു കോടിയിലധികം ജീവനക്കാര്‍, 10 ലക്ഷത്തിലധികം ബൂത്ത് ലെവല്‍ ഏജന്റുമാര്‍, 20 ലക്ഷത്തിലധികം സ്ഥാനാര്‍ഥികളുടെ പോളിങ് ഏജന്റുമാര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഇത്രയധികം ആളുകളുടെ മുന്നില്‍, ഇത്രയും സുതാര്യമായ ഒരു പ്രക്രിയയില്‍, ഏതെങ്കിലും വോട്ടര്‍ക്ക് വോട്ട് മോഷ്ടിക്കാന്‍ കഴിയുമോ?

ഫോട്ടോ പുറത്തുകാണിച്ചതും വോട്ടര്‍ പട്ടികയിലെ ക്രമക്കേടും വലിയ ചര്‍ച്ചയായതോടെയാണ് സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമോയെന്ന തരത്തില്‍ കമ്മീഷന്റെ സദാചാര പ്രഹസനം. തിരഞ്ഞെടുപ്പു കമ്മിഷന്റെ വാതിലുകള്‍ എല്ലാവര്‍ക്കും മുന്നില്‍ തുറന്നിരിക്കുന്നുവെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. താഴെത്തട്ടില്‍, എല്ലാ വോട്ടര്‍മാരും രാഷ്ട്രീയ പാര്‍ട്ടികളും ബൂത്ത് ലെവല്‍ ഓഫിസര്‍മാരും സുതാര്യമായ രീതിയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ പ്രസിഡന്റുമാരുടെയും അവര്‍ നാമനിര്‍ദേശം ചെയ്ത ബിഎല്‍ഒമാരുടെയും സാക്ഷ്യപത്രങ്ങള്‍ സ്വന്തം പാര്‍ട്ടികളിലെ സംസ്ഥാന നേതാക്കളിലോ ദേശീയ നേതാക്കളിലോ എത്തുന്നില്ല. അല്ലെങ്കില്‍ യാഥാര്‍ഥ്യത്തെ അവഗണിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നത് ആശങ്കാജനകമാണ്. ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണം പൂര്‍ണ വിജയമാക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. ബിഹാറിലെ ഏഴു കോടിയിലധികം വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനൊപ്പം നില്‍ക്കുമ്പോള്‍, തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ വോട്ടര്‍മാരുടെയോ വിശ്വാസ്യതയെക്കുറിച്ച് ഒരു സംശയവുമുന്നയിക്കാനാവില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.

”ഇന്ത്യന്‍ ഭരണഘടന അനുസരിച്ച്, 18 വയസ്സ് തികഞ്ഞ ഓരോ ഇന്ത്യന്‍ പൗരനും വോട്ടു ചെയ്യണം. നിയമപ്രകാരം, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനില്‍ റജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാര്‍ട്ടികളോട് തിരഞ്ഞെടുപ്പു കമ്മിഷന് വിവേചനം കാണിക്കാന്‍ കഴിയുക? തിരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്. ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരായാലും, തിരഞ്ഞെടുപ്പു കമ്മിഷന്‍ അതിന്റെ ഭരണഘടനാപരമായ കടമയില്‍നിന്നു പിന്മാറില്ല.

വോട്ടര്‍ പട്ടികയിലെ എല്ലാ പോരായ്മകളും ഇല്ലാതാക്കാന്‍ വേണ്ടിയാണ് ബിഹാറില്‍ എസ്‌ഐആര്‍ നടപ്പാക്കിയതെന്നും വിശദീകരണം. 1.6 ലക്ഷം ബൂത്ത് ലെവല്‍ ഏജന്റുമാര്‍ (ബിഎല്‍എ) ചേര്‍ന്നാണ് കരടു പട്ടിക തയാറാക്കിയത്. ഈ തയാറാക്കുമ്പോള്‍, എല്ലാ ബൂത്തിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബൂത്ത് ലെവല്‍ ഏജന്റുമാര്‍ അത് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. ആകെ 28,370 അവകാശവാദങ്ങളും എതിര്‍പ്പുകളും വോട്ടര്‍മാര്‍ സമര്‍പ്പിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ചില വോട്ടര്‍മാര്‍ക്കെതിരെ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചുവെന്നും എന്നാല്‍ തെളിവു ചോദിച്ചപ്പോള്‍ മറുപടി ലഭിച്ചില്ലെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങളില്‍ ഉരുണ്ടുകളിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. തിരഞ്ഞെടുപ്പു കമ്മിഷനോ മറ്റു വോട്ടര്‍മാരോ ഇത്തരം വ്യാജ ആരോപണങ്ങളെ ഭയപ്പെടുന്നില്ലെന്നും വോട്ടര്‍മാരെ കൂട്ടുപിടിച്ചു മുഖം രക്ഷിക്കാനുള്ള ശ്രമം വാര്‍ത്തസമ്മേളനത്തില്‍ തെളിഞ്ഞു നിന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ തോളില്‍ തോക്കു വച്ച് ഇന്ത്യയിലെ വോട്ടര്‍മാരെ ലക്ഷ്യം വച്ചു രാഷ്ട്രീയം കളിച്ചാല്‍, വ്യക്തമായി പറയുന്നു, കമ്മിഷന്‍ വോട്ടര്‍മാര്‍ക്കൊപ്പം ഉറച്ചുനില്‍ക്കും. ദരിദ്രര്‍, ധനികര്‍, വയോധികര്‍, സ്ത്രീകള്‍, യുവാക്കള്‍ തുടങ്ങിയ വ്യത്യാസങ്ങളോ വിവേചനങ്ങളോ ഇല്ലാതെ, ഏതു മതത്തിലും വിഭാഗത്തിലും പെട്ട വോട്ടര്‍മാര്‍ക്കൊപ്പം കമ്മിഷന്‍ എന്നും നിലകൊള്ളുമെന്ന് വരെ ആരോപണങ്ങള്‍ വഴിതിരിച്ചുവിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

റിട്ടേണിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു ശേഷവും, 45 ദിവസത്തിനുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുപ്രീം കോടതിയില്‍ പോയി തിരഞ്ഞെടുപ്പിനെതിരെ ഹര്‍ജി ഫയല്‍ ചെയ്യാമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും ആ കാലയളവിനുശേഷം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷം. അത് കേരളത്തിലായാലും കര്‍ണാടകയിലായാലും ബിഹാറിലായാലും. തിരഞ്ഞെടുപ്പു കഴിഞ്ഞ് ഇത്രയും നാളുകള്‍ക്കു ശേഷം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം രാജ്യത്തെ വോട്ടര്‍മാര്‍ മനസ്സിലാക്കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ