ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുടെ പ്രാർത്ഥന തടസപ്പെടുത്തി വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു സ്വകാര്യ ഹാളിൽ നടന്ന പ്രാർത്ഥനാ ചടങ്ങാണ് ഇവർ തടസപ്പെടുത്തിയത്. ജയ് ശ്രീറാം, ഹര ഹര മഹാദേവ് വിളികൾ മുഴക്കിയാണ് സംഘം പ്രർത്ഥനാ ഹാളിലേക്ക് ഇരച്ചുകയറിയത്. സംഘത്തിലെ എല്ലാവരുടെയും കയ്യിൽ കമ്പിവടി പോലുള്ള ആയുധങ്ങളുണ്ടായിരുന്നു.
ഇവർ മതപരിവർത്തനം ആരോപിക്കുകയും ആരാധന നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ കമ്പിവടി പോലുള്ള ആയുധങ്ങളുമായി സംഘം പ്രാർത്ഥന തടസപ്പെടുത്തുന്നതും വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും കാണാം. സംഭവത്തിൽ അഹമ്മദാബാദ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇരു വിഭാഗങ്ങളുടെയും പരാതിയിലാണ് അന്വേഷണം നടക്കുന്നത്. മതപരിവർത്തനം നടക്കുന്നുവെന്നാണ് സംഘപരിവാർ സംഘടനകളുടെ പരാതി. ആരാധ തടസപ്പെടുത്തിയതിനെതിരെ വിശ്വാസികളും പരാതി നൽകിയിട്ടുണ്ട്.