പ്രധാന മന്ത്രി നരേന്ദ്ര മോദി ഭരണ പരാജയത്തിൻറെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാനെന്നും ഇന്നലത്തെ പ്രസ്താവന പ്രധാനമന്ത്രിയുടെ കഴിവുകേടിൻറെ തെളിവാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പശ്ചിമേഷ്യയിലെ തുടരുന്ന യുദ്ധ സംഘർഷങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റം നേരിടാൻ ജനങ്ങൾക്ക് പുതിയ സമ്പത്തിക നയങ്ങൾ നിർദേശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ. അതിർത്തിയിൽ ജീവൻ ബലികഴിക്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതും രാജ്യസ്നേഹമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണം പെട്രോളും ഡീസലും ഉപയോഗിക്കുന്നതിൽ പരമാവധി നിയന്ത്രണം വേണം. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. വിദേശ യാത്രകൾ മാറ്റിവച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം. കാർപൂളിംഗ് അടക്കം നടപ്പാക്കണം. ഇന്ധന ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കണം. മെട്രോ ഉള്ള നഗരങ്ങളിൽ ആ സൗകര്യം ഉപയോഗിക്കണം. ഭക്ഷ്യ എണ്ണ ഉപയോഗം പത്തു ശതമാനം കുറയ്ക്കണമെന്നും മോദി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.