സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകൾക്ക് പുറമെ സംസ്ഥാനത്ത് കിഫ്ബിക്കെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം നടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. 250 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം. കിഫ്ബി സിഇഒയ്ക്ക് കെ.എം എബ്രഹാമിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിലെ കൂടുതല്‍ വിവരം അറിയിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂർ ആണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്. രാജ്യസഭയിൽ ജാവേദ് അലി ഖാൻ എം,പിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ കിഫ്ബിയെ സംബന്ധിച്ച് പ്രത്യേകിച്ച് അതിന്റെ സിഇഒയ്ക്ക് എതിരെ ഏതെങ്കിലും തരത്തിൽ ഉള്ള അന്വേഷണം നടക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് വളരെ സുപ്രധാനമായ ഈ ഉത്തരം കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി നൽകിയത്.
250 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട ഒരു പരാതി നേരത്തെ ലഭിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നു എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുകയാണ് എന്നുമാണ് മന്ത്രി പറഞ്ഞത്.