കേരളത്തിന്റെ അതിര്‍ത്തി ജില്ലയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കാനൊരുങ്ങി തമിഴ്‌നാട്. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് സ്റ്റാലിന്റെ പ്രഖ്യാപനം. സ്റ്റേഡിയത്തിന്റെ രൂപരേഖയും സ്റ്റാലിന്‍ പുറത്തുവിട്ടിട്ടുണ്ട്.
കായിക മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഡിഎംകെ സര്‍ക്കാരും കായിക മന്ത്രി ഉദയനിധി സ്റ്റാലിനും പരിശ്രമിക്കുകയാണെന്നും അദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിന് കാലപ്പഴക്കമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ഐപിഎല്‍ മത്സരങ്ങളിലടക്കം ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് തമിഴ്‌നാട്ടില്‍ നിന്നുള്ള ചെന്നൈ സൂപ്പര്‍ കിംങ്‌സ് ടീമിനാണ്. സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടാണ് ചെപ്പോക്ക് സ്‌റ്റേഡിയം. അതിനാല്‍ തന്നെ ഐപിഎല്‍ മത്സരങ്ങള്‍ ഉള്ള ദിവസങ്ങളില്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
കോയമ്പത്തൂരില്‍ പുതിയ സ്‌റ്റേഡിയം പണി പൂര്‍ത്തികരിക്കുന്നതോടെ ക്രിക്കറ്റ് മാച്ചുകള്‍ ഉള്‍പ്പെടെ ഇങ്ങോട്ട് മാറ്റാനാണ് ഉദേശിക്കുന്നത്. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുകയും കേരളത്തിലും കര്‍ണാടകയിലും നിന്നുള്ളവരെ സ്‌റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് ഡിഎംകെ സര്‍ക്കാറ കരുതുന്നത്.
35000 പേര്‍ക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയമാണ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നത്.
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിന് ശേഷം തമിഴ്നാട്ടിലെ രണ്ടാമത്തെ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് വേദിയാകാനാണ് കോയമ്പത്തൂര്‍ ഒരുങ്ങുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു.
വളര്‍ന്നുവരുന്ന ദേശീയ ക്രിക്കറ്റ് താരങ്ങളില്‍ പലരും പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണെന്നും തമിഴ്നാടിനായി മറ്റൊരു ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം ആവശ്യമാണെന്ന് മന്ത്രി ടിആര്‍ബി രാജ തന്റെ എക്സ് പ്ലാറ്റ്ഫോമില്‍ പറഞ്ഞു.
എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഈ വര്‍ഷത്തെ തമാശയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പ്രതികരിച്ചത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കോയമ്പത്തൂരില്‍ പുതിയ ബസ് ടെര്‍മിനസ് നിര്‍മ്മിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് ഡിഎംകെയെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി.