ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനമായ സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് വിമാനത്തിന്റെ സിഗ്നൽ അവസാനമായി ലഭിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ വിമാനത്തിൻ്റെ പൂർണ്ണമായി കത്തി നശിച്ച ഒരു ഭാഗം കണ്ടെത്തിയിരുന്നു.
സുഖോയ് -30 എംകെ 1 യുദ്ധവിമാനം റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടെന്നും തെരച്ചിൽ നടത്തുകയാണെന്നും പ്രതിരോധ വകുപ്പ് അറിയിക്കുകയായിരുന്നു. അസമിലെ ജോർഹട്ടിൽ നിന്ന് ഇന്നലെയാണ് വിമാനം പുറപ്പെട്ടത്.