പതിനേഴോളം വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ വസന്ത് കുഞ്ചിലെ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാർത്ഥസാരഥി അറസ്റ്റിൽ. പരാതികൾക്ക് പിന്നാലെ ഒളിവിൽ കഴിയുകയായിരുന്ന ചൈതന്യാനന്ദയെ ആഗ്രയിൽവെച്ചാണ് പൊലീസ് പിടികൂടിയത്. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു.
സ്വാമി ചൈതന്യാനന്ദ രാത്രി വൈകിയും പെൺകുട്ടികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുമായിരുന്നുവെന്നും വിദേശയാത്രകളിൽ കൂടെവരാൻ നിർബന്ധിക്കുമായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. വനിതാ ഹോസ്റ്റലിൽ ആരും കാണാതെ കാമറകൾ സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഡയറക്ടറാണ് ചൈതന്യാനന്ദ.
പാർത്ഥസാരഥിയുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്തവരുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളും രേഖകളും നൽകില്ലെന്നും സസ്പെൻഷൻഡ് ചെയ്യുമെന്നും നിരന്തരം ഇവരെ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ ഇഡബ്ല്യുഎസ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം) സ്കോളർഷിപ്പോടെ ബിരുദാനന്തര മാനേജ്‌മെൻ്റ് ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥിനികളാണ് പരാതിക്കാർ. വിദ്യാർഥിനികളുടെ മാതാപിതാക്കളെ വിഷയത്തിൽ ഇടപെടാൻ അധികൃതർ സമ്മതിച്ചിരുന്നില്ലെന്നാണ് വിവരം.
അതേസമയം ഇയാൾക്കെതിരെ മുമ്പും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2009-ൽ ഡിഫൻസ് കോളനിയിൽ വഞ്ചന, ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട്, 2016-ൽ വസന്ത് കുഞ്ചിലെ ഒരു സ്ത്രീ ഇയാൾക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ കേസുകൾ പുനഃപരിശോധിക്കുന്നുണ്ട്.