ബിജെപി നേതാവ് സമ്രാട്ട് ചൗധരി ബിഹാറിന്റെ 21ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായത് സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളില്‍ രണ്ടിലും അംഗമായി ഒടുവില്‍ ബിജെപിക്കാരനായ നേതാവ്. ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി.യിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച സമ്രാട്ട് ചൗധരി 2014ല്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യു.വില്‍ ചേര്‍ന്നു. 2017ല്‍ ബി.ജെ.പി.യിലേക്ക് മാറി. 2023ല്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായി. പിന്നാക്ക സമുദായത്തില്‍നിന്നുള്ള നേതാവാണ്.
സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റത്തിന് വഴിവെച്ചിരിക്കുകയാണ് ആദ്യ ബിജെപി മുഖ്യമന്ത്രിയിലൂടെ. ബിഹാറില്‍ നിതീഷ് കുമാറിന്റെ നീണ്ട ഭരണത്തിന് വിരാമമിടുകയും ചെയ്തു.ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന പേരോടുകൂടിയാണ് നിതീഷ് കുമാര്‍ യുഗം അവസാനിച്ചത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഭരണഘടനാപരമായ നിബന്ധനകള്‍ പാലിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിഹാര്‍ ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ (എംഎല്‍സി) മാര്‍ച്ച് അവസാനം രാജിവെച്ചിരുന്നു. മാര്‍ച്ച് 16നാണ് നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലു മാസത്തിനു ശേഷമായിരുന്നു നിതീഷ് കുമാറിന്റെ രാജി.
നിതീഷ് കുമര്‍ കഴിഞ്ഞ ദിവസം ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. നിതീഷ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സാമ്രാട്ട് ചൗധരി. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സയ്യിദ് അദാ ഹാസ്‌നൈന്‍ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. ബിജെപി നേതാക്കളും സഖ്യകക്ഷികളും ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രിക്കൊപ്പം ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാര്‍ ചൗധരി എന്നീ ജെഡിയു നേതാക്കള്‍ ഉപമുഖ്യമന്ത്രിമാരായും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
മുങ്കേറിലെ താരാപ്പുരില്‍നിന്നുള്ള നിയമസഭാംഗമായ 57കാരനായ സമ്രാട്ട് ചൗധരി ബിഹാറിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ ശകുനി ചൗധരിയുടെ മകനാണ്.