പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടിയായ ടിഎംസി വൻ പരാജയം ഏറ്റുവാങ്ങിയതിന് ദിവസങ്ങൾക്ക് ശേഷം കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് മമത ബാനർജി. ‘വരും ദിവസങ്ങളിൽ ഡൽഹിയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കും’ എന്നാണ് കാളിഘട്ടിൽ പാർട്ടി എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മമത പറഞ്ഞത്.
പശ്ചിമ ബംഗാളിൽ പുതുതായി രൂപീകരിച്ച ബിജെപി സർക്കാർ ന്യൂനപക്ഷ സമുദായങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിടുന്നുണ്ടെന്ന് മമത തന്റെ വസതിയിൽ നടന്ന ടിഎംസി എംഎൽഎമാരുടെ യോഗത്തിൽ ആരോപിച്ചു. ‘ന്യൂനപക്ഷ സമുദായങ്ങളെയാണ് ലക്ഷ്യമിടുന്നത്. വഴിയോര കച്ചവടക്കാരുടെ കടകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു’ എന്നും അവർ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമീപ ദിവസങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമ സംഭവങ്ങളും അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടിയും പരാമർശിച്ചുകൊണ്ട് അവർ പറഞ്ഞു.
മമത ബാനർജിയുടെ വസതിയിൽ നടന്ന യോഗത്തിൽ മമത ബാനർജിയുടെ അനന്തരവനും ലോക്സഭാ എം പിയുമായ അഭിഷേക് ബാനർജിയും പങ്കെടുത്തിരുന്നു. ബിജെപി സർക്കാരിന്റെ ഒരുതരത്തിലുള്ള ഭീഷണിക്കും വഴങ്ങില്ലെന്നായിരുന്നു അഭിഷേക് ബാനർജിയുടെ പ്രതികരണം. ദക്ഷിണ കൊൽക്കത്തയിലെ അഭിഷേക് ബാനർജിയുടെ വീടിൻ്റെ ഭാഗങ്ങൾ പൊളിച്ച് മാറ്റാൻ നേരത്തെ കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ നോട്ടീസ് അയച്ചിരുന്നു.
‘അവർ എന്ത് വേണമെങ്കിലും ചെയ്യട്ടെ… എന്റെ വീട് പൊളിച്ചുമാറ്റൂ, നോട്ടീസ് അയയ്ക്കൂ; ഈ കാര്യങ്ങൾക്ക് ഞാൻ വഴങ്ങില്ല. എന്തുതന്നെ വന്നാലും ബിജെപിക്കെതിരെ പോരാട്ടം തുടരും’ എന്നായിരുന്നു അഭിഷേക് ബാനർജിയുടെ പ്രതികരണം. സുവേന്ദു അധികാരിക്കെതിരെയും അഭിഷേക് വിമർശനം ഉന്നയിച്ചു.
“നമ്മുടെ സംസ്ഥാനത്ത് നിരവധി മുഖ്യമന്ത്രിമാരുണ്ടായിരുന്നു, പക്ഷേ ഇപ്പോഴുള്ള മുഖ്യമന്ത്രിയെപ്പോലെ ആരുമില്ല. ക്യാമറയിൽ പണം വാങ്ങുന്നത് കണ്ടയാളെ മുഖ്യമന്ത്രിയാക്കി’ 2014-ൽ തൃണമൂൽ കോൺഗ്രസിൽ ആയിരുന്നപ്പോൾ നടന്ന വിവാദമായ നാരദ സ്റ്റിംഗ് ഓപ്പറേഷനെ പരാമർശിച്ചുകൊണ്ട് അഭിഷേക് മുഖ്യമന്ത്രിയെയും പരിഹസിച്ചു.
തെരുവുകച്ചവടക്കാരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുന്നതിനെതിരെ മെയ് 21ന് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തൃണമൂൽ കോൺഗ്രസ്. ബാലിഗഞ്ച്, ഹൗറ ജംഗ്ഷൻ, സീൽഡ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.