തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്. ഡിഎംകെയും എഐഡിഎംകെയും ചേർന്ന് സർക്കാർ രൂപവത്കരിക്കാനുള്ള നീക്കം നടത്തിയാൽ തങ്ങളുടെ മുഴുവൻ എംഎൽഎമാരും രാജിവെക്കുമെന്ന മുന്നറിയിപ്പുമായി ടിവികെ രംഗത്ത് എത്തി. ടിവികെയുടെ സർക്കാർ രൂപവത്കരണ അവകാശവാദത്തെ മതിയായ എംഎൽഎമാരുടെ പിന്തുണയില്ലെന്ന് കണ്ട് ഗവർണർ നിരാകരിച്ചിരുന്നു.
ഇതിന് പിന്നാലെ ഡിഎംകെ- എഐഎഡിഎംകെ ക്യാമ്പുകളിൽ നിർണായകകൂടിക്കാഴ്‌ചകൾ നടന്നതായി വിവരം പുറത്തെത്തി. ഇതോടെയാണ് അസാധാരണ മുന്നറിയിപ്പുമായി ടിവികെ രംഗത്തെത്തിയിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയ്ക്ക് സർക്കാർ രൂപവത്കരിക്കാൻ തങ്ങളെ ഗവർണർ ക്ഷണിക്കണമെന്നാണ് ടിവികെയുടെ ആവശ്യം.
234 അംഗ നിയമസഭയിൽ നടൻ വിജയിച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ 108 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. കേവലഭൂരിപക്ഷത്തിനാവശ്യം 118 എംഎൽഎമാരുടെ പിന്തുണയാണ്. ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ നൽകിയതോടെ അഞ്ച് എംഎൽഎമാരെ കൂടി ലഭിച്ചെങ്കിലും മാജിക് നമ്പറായ 118 തികയ്ക്കാൻ വിജയ്ക്ക് കഴിഞ്ഞിട്ടില്ല. 118 എംഎൽഎമാരുടെ പിന്തുണക്കത്ത് നൽകിയാലേ സത്യപ്രതിജ്ഞയ്ക്ക് ടിവികെയേ ക്ഷണിക്കൂ എന്ന നിലപാടിലാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ.