ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി അമേരിക്ക ഇന്ത്യൻ നാവിക താവളങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ. ഇത്തരം അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന്’ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മുൻ യുഎസ് ആർമി കേണൽ ഡഗ്ലസ് മാക്ഗ്രെഗർ ഒരു അമേരിക്കൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ അവകാശവാദം ഉന്നയിച്ചത്.
ഇറാൻ്റെ ആക്രമണങ്ങളിൽ തങ്ങളുടെ തുറമുഖങ്ങളും നാവിക താവളങ്ങളും നശിപ്പിക്കപ്പെട്ടതിനാൽ യുഎസ് നേവിക്ക് ഇന്ത്യൻ തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വരുന്നു എന്നായിരുന്നു പരാമർശം. എന്നാൽ, ഈ പ്രസ്താവന പൂർണ്ണമായും തെറ്റാണെന്നും ഇത്തരം കെട്ടിച്ചമച്ച കാര്യങ്ങൾ വിശ്വസിക്കരുതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വസ്തുതാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കൻ തീരത്തോട് ചേർന്ന് യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന (IRIS Dena) മുങ്ങി 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യയുമായുള്ള സൗഹൃദ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഈ കപ്പൽ. ഇതിന് പിന്നാലെയാണ് ഇറാനെതിരെയാണ് ആക്രമണങ്ങൾക്ക് യുഎസ് നാവികസേന ഇന്ത്യയുടെ നാവികതാവളങ്ങൾ ഉപയോഗിക്കുന്നതായുള്ള പ്രചാരണങ്ങൾ വന്നത്.