ആരോഗ്യകരമായ ഒരു സമൂഹത്തിന് അടിത്തറയിടാനും രാസവസ്തുക്കളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങൾ കുറയ്ക്കാനും പ്രകൃതിദത്ത കൃഷിരീതി സഹായിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങൾ പ്രകൃതിദത്ത കൃഷിയിലേക്ക് മടങ്ങണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കാൻപൂരിൽ നടന്ന ‘നാച്ചുറൽ ഫാമിംഗ് വർക്ക്ഷോപ്പ് 2026’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിൽ മികച്ച ആരോഗ്യം ഉറപ്പാക്കലും രോഗങ്ങൾ കുറയ്ക്കലും ഉൾപ്പെടുന്നുണ്ടെന്നും ഇതിൽ പ്രകൃതിദത്ത കൃഷിക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. രാസവസ്തുക്കളോടുള്ള ആശ്രയത്വം കുറയ്ക്കുന്നതിനായി ചാണകവും ഗോമൂത്രവും വളമായും കീടനാശിനിയായും ഉപയോഗിക്കുന്ന പശുവധിഷ്ഠിത പ്രകൃതിദത്ത കൃഷിക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.
രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം വർധിച്ചതോടെ വൃക്കരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളും വർദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.’മുപ്പത് വർഷം മുമ്പ് വൃക്കസംബന്ധമായ രോഗങ്ങൾ വളരെ കുറവായിരുന്നു. ഇന്ന് ഓരോ പ്രദേശത്തും രണ്ടോ മൂന്നോ വൃക്ക സംബന്ധമായ രോഗികളെ കാണാം. ചിലർക്ക് ഡയാലിസിസ്, ചിലർക്ക് അവയവം മാറ്റിവെക്കൽ ആവശ്യമാണ്’ അദ്ദേഹം പറഞ്ഞു.
ലിവർ സിറോസിസ്, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളും വർധിച്ചുവരികയാണെന്നും കീടനാശിനി പ്രയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിദത്ത കൃഷിയിലേക്ക് മാറുന്നതിലൂടെ കർഷകർക്ക് ഏക്കറിന് 12,000 രൂപ വരെ ലാഭം നേടാൻ കഴിയുമെന്നും യോഗി പറഞ്ഞു.
പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഭൂമി കണ്ടെത്തിയതായും പ്രകൃതിദത്ത കൃഷി ഉൽപന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രാസവസ്തുക്കൾ ഉപയോഗിച്ച കൃഷി ഉത്പന്നങ്ങൾ 40 രൂപയ്ക്കും പ്രകൃതിദത്ത കൃഷി ഉൽപ്പന്നങ്ങൾ 50 രൂപയ്ക്കും ലഭ്യമാണെങ്കിൽ ആളുകൾ രണ്ടാമത്തേതിന് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.