ജല്ലിക്കെട്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് മൃഗസംരക്ഷണ വകുപ്പിൽ മുൻഗണനാക്രമത്തിൽ സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അലങ്കനല്ലൂരിൽ രണ്ട് കോടി രൂപ ചെലവിൽ കാളകൾക്കായി അത്യാധുനിക പരിശീലന ചികിത്സാ കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജല്ലിക്കെട്ടിലൂടെ തമിഴ്നാടിന്റെ സാംസ്കാരികപൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. ശനിയാഴ്ച മധുരയിൽ പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായുള്ള അളങ്കാനല്ലൂർ ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജല്ലിക്കെട്ടുകാളകൾക്ക് നിലവാരമുള്ള ചികിത്സയും ശാസ്ത്രീയപരിചരണവും ഉറപ്പാക്കുന്നതിനായി അളങ്കാനല്ലൂരിൽ രണ്ടുകോടി രൂപ ചെലവിൽ അത്യാധുനിക ചികിത്സാകേന്ദ്രം ആരംഭിക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു.