വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ വോട്ടെടുപ്പില്‍ അനുമതിയായി. 251 പേര്‍ അനുകൂലിച്ചപ്പോള്‍ 185 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. വനിതാസംവരണ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യാനുള്ള പാര്‍ലമെന്റിന്റെ മൂന്ന് ദിവസത്തെ സമ്മേളനത്തിനാണ് തുടക്കം കുറിച്ചത. 131ാം ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കാനും അനുമതി നല്‍കി. 126 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. 207 പേര്‍ അനുകൂലിച്ചു. മൂന്ന് ബില്ലുകളും സഭയുടെ മേശപ്പുറത്ത് വച്ചു. ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം.
ഡിഎംകെ അണികളും ഇന്ത്യ സഖ്യത്തിലെ മറ്റുള്ളവരും മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ തമിഴ്‌നാട്ടില്‍ കരിങ്കൊടി പ്രതിഷേധം നടത്തി. കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രവര്‍ത്തകര്‍ ബില്ലിന്റെ കരട് കത്തിക്കുകയും ചെയ്തു.
കേന്ദ്രം മുന്നോട്ടുവച്ച മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകളെ എതിര്‍ക്കുന്നുവെന്നു പ്രതിപക്ഷത്ത് നിന്നും കെ.സി.വേണുഗോപാല്‍ ലോക്‌സഭയില്‍ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ് ഈ ബില്ലുകള്‍. ബില്ലിനു പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് രാജ്യത്തിനു മുഴുവന്‍ അറിയാമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
2023ല്‍, ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ ഇരുസഭകളും പാസാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാല്‍ പറഞ്ഞു. ബില്ലിലെ സാങ്കേതിക പ്രശ്‌നമാണ് ഇപ്പോള്‍ സംസാരിക്കേണ്ടതെന്നും സഭാചട്ടങ്ങള്‍ പാലിക്കണമെന്നും അമിത് ഷാ പറഞ്ഞു. ബില്ലിന്റെ മെറിറ്റിനെക്കുറിച്ച് അതു ചര്‍ച്ചാവേളയിലാണു സംസാരിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
മൂന്ന് ബില്ലിന്മേലും 12 മണിക്കൂര്‍ ചര്‍ച്ചയാകാമെന്നും നാളെ വൈകിട്ട് നാലിന് ബില്ലുകളില്‍ വോട്ടെടുപ്പ് നടത്തുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ആവശ്യമെങ്കില്‍ ചര്‍ച്ച 18 മണിക്കൂര്‍ വരെ നീട്ടാമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയു പറഞ്ഞു. 12 മണിക്കൂര്‍ ചര്‍ച്ചയ്ക്ക് ശേഷം നാളെ നാലു മണിയോടെ ബില്ലുകളില്‍ വോട്ടെടുപ്പ് നടത്തും. ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംവരണം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍, ആഭ്യന്തര മന്ത്രി അമിത് ഷ എന്നിവരാണ് ലോക്‌സഭയില്‍ ബില്ലുകള്‍ അവതരിപ്പിക്കുക.