തമിഴ്നാട്ടിൽ ടിവികെ യ്ക്ക് തിരിച്ചടി. ഒരു വോട്ടിന് വിജയിച്ച ടിവികെ എംഎൽഎ ശ്രീനിവാസ സേതുപതിയെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. പോസ്റ്റൽ ബാലറ്റിൽ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ സ്ഥാനാർഥി നൽകിയ ഹർജിയിലാണ് ഇടപെടൽ. ഡിഎംകെ സ്ഥാനാർത്ഥി പെരിയ കറുപ്പനാണ് ഹർജി നൽകിയത്.
ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ. സെന്തിൽ കുമാർ എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ച് ആണ് വിധി പറഞ്ഞത്. ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിലെ ഒരു പോസ്റ്റൽ ബാലറ്റ് അബദ്ധത്തിൽ തിരുപ്പത്തൂർ ജില്ലയിലേക്ക് അയച്ചുവെന്നും, വരണാധികാരി ഇത് അന്യായമായി നിരസിച്ചുവെന്നുമാണ് പെരിയകറുപ്പന്റെ ആരോപണം.
ഈ ഒരു വോട്ട് ഫലത്തിൽ നിർണ്ണായകമാണെന്ന വാദം പരിഗണിച്ച കോടതി, ശ്രീനിവാസ സേതുപതി എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്നതും സഭയിൽ വോട്ട് രേഖപ്പെടുത്തുന്നതും താൽക്കാലികമായി തടയുകയായിരുന്നു. ഹർജിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്തെങ്കിലും പെരിയകറുപ്പന്റെ ഹർജി പരിഗണിച്ച കോടതി അതെല്ലാം തള്ളുകയായിരുന്നു.