പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ മകൻ മുംബൈയില്‍ അറസ്റ്റിലായി. ചെന്നൈക്കടുത്ത് കുന്‍ഡ്രത്തൂരില്‍ താമസിച്ചിരുന്ന എസ്. ദഷ്വന്ത് (23) എന്നയാളാണ് അമ്മ സരളയെ (45) കൊലപ്പെടുത്തിയശേഷം ഒളിവില്‍പ്പോയത്.
തൊട്ടടുത്ത ഫ്ളാറ്റിലെ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ഫെബ്രുവരിയാണ് ഇയാള്‍ അറസ്റ്റിലായിരുന്നു. പിന്നീട് ഇയാളുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചു. പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു അമ്മയെ കൊലപ്പെടുത്തി 25 പവനോളം ആഭരണങ്ങളുമായി കടന്നത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെയാണ് സരളയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്. ആഭരണങ്ങള്‍ മകനായ ദഷ്വന്തിന്റെ സുഹൃത്തിന്റെ കൈയില്‍നിന്ന് പിടിച്ചെടുത്തിരുന്നു. സുഹൃത്തുക്കളെയും മൊബൈല്‍ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദഷ്വന്ത് ,മുംബൈയിൽ വെച്ച് പിടിയിലായത്. തമിഴ്‌നാട് പോലീസിന്റെ പ്രത്യേകസംഘം മുംബൈയില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.