നിയമസഭാ തിരഞ്ഞെടുപ്പിൽ ‘തിരഞ്ഞെടുപ്പ് മുദ്രാവാക്യം’ വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎമ്മിൽ വിമർശനം. മുൻ തിരഞ്ഞെടുപ്പുകളിലേത് പോലെ വേണ്ടത്ര ജനങ്ങളെ ആകർഷിക്കാനായില്ല എന്നാണ് പ്രധാന വിമർശനം. സിപിഐഎം അവലോകന റിപ്പോർട്ടിലാണ് വിമർശനം. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്നായിരുന്നു മുദ്രാവാക്യം.
പ്രകടന പത്രികയും ആകർഷകമായില്ലെന്ന് വിമർശനം ഉയർന്നു. അതേസമയം നേതാക്കൾ പെരുമാറ്റം നന്നാക്കണമെന്നും പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റത്തെ കുറിച്ച് പരാതികളുണ്ടെന്നും സിപിഐഎമ്മിൽ വിമർശനമുയർന്നു. ജനസൗഹൃദപരമായ സമീപനത്തിലേക്ക് നേതാക്കളും പ്രവർത്തകരും സ്വയം മാറണമെന്നും വിമർശനമുണ്ട്.
പാർട്ടിക്കകത്തെ തെറ്റായ പ്രവണതകളും അവമതിപ്പുണ്ടാക്കി. സഹകരണ ബാങ്ക് ക്രമക്കേടുകൾ ഇത്തരം അവസ്ഥക്ക് കാരണമായി. അഡംബര ജീവിതശൈലിയും ജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും വിമർശനമുയർന്നു അതേസമയം തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാനനേതൃത്വത്തിനും വീഴ്ച്ചയെന്ന് സിപിഐഎം റിവ്യൂറിപ്പോർട്ട്. ജില്ലാ കമ്മിറ്റി ശിപാർശ ചെയ്ത സ്ഥാനാർത്ഥികളുടെ പേരുകൾക്ക് അനുമതി നൽകിയതിലാണ് വീഴ്ച.