സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. പൊതുവിടങ്ങളിൽ തണ്ണീർപ്പന്തൽ ഉറപ്പാക്കണമെന്നും അംഗനവാടികളിലും സ്കൂളുകളിലും കൂൾ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാൻ തയാറാക്കി നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങൾക്ക് തുക അനുവദിക്കണം. കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും പൊതു ഇടങ്ങളിൽ വെള്ളം, ഒആർഎസ് എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൂര്യാഘാത പ്രഥമ ശുശ്രൂഷയും പൊതു ഇടങ്ങളിൽ വഴിയോരങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോ ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ തണ്ണീർപന്തലുകളും സജ്ജമാക്കും. മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കാനും യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആരോഗ്യ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹീറ്റ് റെസിലിയൻ്റ് ആക്കും. ഇഴജന്തുക്കൾക്കെതിരെ ജാഗ്രത പാലിക്കണം. മതിയായ ആന്റി വെനം ആശുപത്രികളിൽ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.