മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിത്വം പിൻവലിച്ചതിന് പിന്നിൽ യുഡിഎഫ്-എസ്ഡിപിഐ ധാരണയാണെന്ന് ബിജെപി നേതാവും സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. എസ്ഡിപിഐ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്റഫ് നാമനിർദേശ പത്രിക പിൻവലിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
‘വി. ഡി. സതീശനും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ ഇടപെട്ടാണ് കെ. എം. അഷ്‌റഫിന്റെ പത്രിക പിൻവലിപ്പിച്ചത്. മുസ്‌ലിം സംഘടനകളെ ഉപയോഗിച്ചാണ് സമ്മർദം ചെലുത്തിയത്. വി. ഡി. സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടി അല്ലെങ്കിൽ SDPI വോട്ടുകൾ വേണ്ടെന്ന് പറയണം. ഇതൊന്നും മഞ്ചേശ്വരത്ത് വിലപ്പോകില്ല’ എന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
ഇന്ന് രാവിലെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി. പി. ലത്തീഫിന്റെ അദ്ധ്യക്ഷതയിൽ മഞ്ചേശ്വരം ഉപ്പളയിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനിച്ചത്. തുടർന്ന് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന കെ. എം. അഷ്റഫ് നാമനിർദേശ പത്രിക പിൻവലിക്കുകയായിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിലാണ് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.