തിയറ്ററിൽ പരസ്യം കണ്ട് സമയം നഷ്ടമായി എന്ന യുവാവിന്റെ പരാതിക്ക് പിന്നാലെ പിവിആർ- ഐനോക്സിന് ഒരു ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി. കൃത്യസമയത്ത് സിനിമ തുടങ്ങാതെയാണ് പിവിആർ- ഐനോക്സ് പരസ്യം കാണിച്ചത്. ഇതിൽ അസ്വസ്ഥനായ ബെംഗളൂരു സ്വദേശിയുടെ പരാതി നൽകുകയായിരുന്നു.
ബെംഗളൂരു സ്വദേശി അഭിഷേക് ആണ് പരാതി നൽകിയത്. പരാതിക്കാരന് 28,000 രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ പിഴയായും ഒടുക്കാൻ ബെംഗളുരു ഉപഭോക്തൃ കോടതിയുടെ വിധി. സിനിമാ പ്രദർശനത്തിന് മുമ്പ് നീണ്ട പരസ്യങ്ങൾ നൽകി 25 മിനിറ്റ് പാഴാക്കിയെന്ന് ആരോപിച്ചാണ് യുവാവ് പരാതി നൽകിയത്. പിവിആർ സിനിമാസ്, ഐഎൻഒഎക്സ്, ബുക്ക് മൈഷോ എന്നിവയ്‌ക്കെതിരെയായിരുന്നു പരാതി.
2023 ഡിസംബർ 26നാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം 4.05-ന് സാം ബഹാദൂർ കാണാൻ മൂന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നുവെന്ന് അഭിഷേത് പറഞ്ഞു. എന്നാൽ, പരസ്യങ്ങളുടെയും ട്രെയിലറുകളുടെയും നീണ്ട സെഷനുശേഷം 4.30-നാണ് സിനിമ ആരംഭിച്ചതാണ് ഇതാണ് യുവാവിൽ അസ്വസ്ഥത ഉളവാക്കിയത്.
അതേസമയം കേസിൽ വാദം കേട്ട കോടതി സമയം പണമായി കണക്കാക്കപ്പെടുന്നുവെന്ന് ഉപഭോക്തൃ കോടതി ചൂണ്ടിക്കാണിച്ചു. ഓരോരുത്തരുടെയും സമയം വളരെ വിലപ്പെട്ടതാണെന്നും മറ്റുള്ളവരുടെ സമയവും പണവും ഉപയോഗിച്ച് ആർക്കും പ്രയോജനം നേടാൻ അവകാശമില്ലെന്നും കോടതി പറഞ്ഞു. 25-30 മിനിറ്റ് തിയേറ്ററിൽ വെറുതെയിരുന്ന് സംപ്രേഷണം ചെയ്യുന്നതെന്തും കാണുന്നത് കുറവല്ല. തിരക്കുള്ള ആളുകൾക്ക് അനാവശ്യ പരസ്യങ്ങൾ കാണുന്നത് വളരെ ബുദ്ധിമുട്ടാണെന്നും കോടതി പറഞ്ഞു.