നിയമസഭ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടിയുടെ ‘എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം പാളിയെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ പി രാജീവ്. മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കിയതെന്നും ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചതെന്നും പി. രാജീവ് പറഞ്ഞു.
മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പി. രാജീവിന്റെ തുറന്നുപറച്ചിൽ. വികസന പ്രവർത്തനങ്ങൾ നടത്തിയത് കൊണ്ട് വലിയ പ്രശ്‌നങ്ങളില്ലാതെ മറികടക്കും എന്നാണ് പാർട്ടി കരുതിയത്. വർഗ്ഗ ബഹുജന സംഘടനകൾ സ്വതന്ത്രപരമായിരിക്കണം എന്നത് രേഖകളിൽ മാത്രം വിശ്രമിക്കുകയാണെന്നും പി രാജീവ് പറഞ്ഞു.
ഇന്നലകളുടെ തനിയാവർത്തനങ്ങൾക്കൊണ്ട് ഇന്നത്തെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനാവില്ല. അതിന് പുതിയ സമരമുറകൾ ആവശ്യമാണ്. ഇന്നിനെ മനസ്സിലാക്കണം. അതിന് പറ്റുന്ന രൂപങ്ങൾ ആവിഷ്‌കരിക്കണം. ഇന്നിന് പറ്റുന്ന പാർട്ടിയായി മാറണം. എങ്കിൽ മാത്രമേ ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാൻ കഴിയൂ’എന്നും രാജീവ് പറഞ്ഞു.