പിഎം ശ്രീ പദ്ധതിയിൽ എല്ലാം ചെയ്തത് മുൻ സർക്കാർ എന്ന് വിമർശിച്ച് മന്ത്രി എൻ ഷംസുദ്ദീൻ. പിഎം ശ്രീ പദ്ധതി വിവാദം അടിയന്തരപ്രമേയമായി പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. സിപിഐ അംഗം പി പ്രസാദാണ് വിഷയം ഉന്നയിച്ചത്. പുതിയ സർക്കാർ ഒരു കരാറിലും ഒപ്പു വച്ചിട്ടില്ലെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും വിദ്യഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ സഭയിൽ പറഞ്ഞു.
അടിയന്തിര പ്രമേയ നോട്ടീസിൽ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. മുൻ സർക്കാർ പിഎം ശ്രീ പദ്ധതിയിൽ സ്വീകരിച്ച നടപടികൾ നിയമസഭയിൽ വായിച്ച് മന്ത്രി എൻ ഷംസുദ്ദീൻ. എല്ലാം ചെയ്തത് മുൻ സർക്കാരാണെന്നും ഈ സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ലെന്നും മന്ത്രി എൻ ഷംസുദ്ദീൻ സഭയിൽ വ്യക്തമാക്കി. 2024ൽ തന്നെ പി എം ശ്രീ പദ്ധതി നടപ്പിലാക്കുമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി കത്ത് അയച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
റാണി ജോർജ് സെക്രട്ടറിയായിരിക്കുമ്പോഴാണ് കത്തയച്ചതെന്ന് മന്ത്രി പറഞ്ഞു. 2024 ജൂലൈിൽ ചേർന്ന പി.എം ശ്രീ പദ്ധതി ചർച്ച ചെയ്യാൻ ചേർന്ന കമ്മിറ്റിയും നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. 2025 ഒക്ടോബറിൽ 16 ന് ധാരണ പത്രത്തിൽ ഒപ്പിട്ടു. ഇരുട്ടിൻ്റെ മറവിൽ മുൻ സർക്കാർ കരാർ ഒപ്പിട്ടു. ധാരണ പത്രത്തിൽ ഒപ്പിട്ട് ഈ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയവരാണ് ഈ സംസാരിക്കുന്നത്. ഒപ്പിടാതെ മാറിനിന്നിരുന്നെങ്കിൽ ഈ കുഴപ്പം ഉണ്ടാകില്ലായിരുന്നു. ധാരണ പത്രത്തിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രസർക്കാരിന് മാത്രമാണ്. ഇതാണ് ഇടതുപക്ഷം ഒപ്പിട്ട കരാറിലെ വ്യവസ്ഥ. കഴുത്തും കത്തിയും കൂടി കേന്ദ്രസർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷമെന്ന് മന്ത്രി കുറ്റപ്പെടുത്തി.