യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. യുഡിഎഫ് വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രമെന്ന് പിണറായി വിജയൻ വിമർശിച്ചു. യുഡിഎഫ് സർക്കാരിന് സംഘപരിവാർ വിധേയത്വമാണെന്നും വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്നും പിണറായി വിജയൻ വിമർശനം ഉന്നയിച്ചു.
സിപിഐഎം, സിപിഐ മുഖപത്രങ്ങളായ ദേശാഭിമാനിയിലും ജനയുഗത്തിലും എഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷനേതാവിന്റെ വിമർശനം. പകർച്ചവ്യാധി, വന്യജീവി ആക്രമണം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയും യുഡിഎഫ് സർക്കാരിനെ പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തുന്നു. ധവളപത്രം എൽഡിഎഫ് സർക്കാരിന്റെ നയങ്ങളുടെ അടിവേരിളക്കുന്ന രേഖയായി. നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് നയങ്ങളിൽ നിന്ന് വി ഡി സതീശൻ വ്യതിചലിച്ചുവെന്നും പിണറായി വിജയൻ വിമർശിക്കുന്നുണ്ട്.
അതേസമയം യുഡിഎഫ് മുന്നോട്ടുവെക്കുന്ന പുതുയുഗം നാളിതുവരെ കേരളം കാത്തുസൂക്ഷിച്ച മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തിന് തുരങ്കം വയ്ക്കാനുള്ള മുദ്രവാക്യം മാത്രമാണെന്ന സൂചനയാണ് കഴിഞ്ഞുപോയ ഒരു മാസം വെളിവാക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര നയത്തിനെതിരെ ഒരക്ഷരം പോലും ഉരിയാടുന്നില്ല. സംസ്ഥാനത്തിന്റെ തന്ത്രപ്രധാനമായ ഇടങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് നൽകാനുള്ള അണിയറ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും പിണറായി വിജയൻ ആരോപിച്ചു.