ബലാത്സംഗ കേസിൽ ഒളിവിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി രാഹുലിന്റെ അറസ്റ്റ് തടയേണ്ട ഒരാവശ്യവും പൊലീസിനില്ലെന്നും വ്യക്തമാക്കി.
തൃശ്ശൂരിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തൃശൂർ കോർപറേഷൻ ഭരണം മികച്ചതാണെന്നും വലിയ മുന്നേറ്റങ്ങൾ നഗരത്തിൽ നടത്താനായി എന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ കൂമ്പാരമായിരുന്ന ലാലൂർ മാറി. തൃശൂരിനെ സീറോ വേസ്റ്റ് കോർപ്പറേഷൻ എന്ന നിലയിലേക്ക് ഉയർത്തി. ആകാശപാത, വഞ്ചിക്കുളത്തെ ടൂറിസ്റ്റ് കേന്ദ്രമായി മാറ്റിയത്, പീച്ചി കുടിവെള്ള പദ്ധതി, ഒല്ലൂർ ജല സംഭരണി തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ മികവാർന്നതാണ്. ആരോഗ്യ മേഖലയിലും വളർച്ചയും ഫലപ്രദമായ ഇടപെടലുമുണ്ടായി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. താൽക്കാലത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. കേസിൽ വിശദമായ വാദം കേൾക്കാൻ ഈ മാസം പതിനഞ്ചാം തിയതിയിലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. 15 ന് മുൻകൂർജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.