മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും നല്‍കിയില്ല, പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരന്‍ നായര്‍; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായരെ വീണ്ടും തിരഞ്ഞെടുത്തു

പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് ജി സുകുമാരന്‍ നായര്‍. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എന്‍എസ്എസിന്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലാണ് സുകുമാരന്‍ നായരുടെ പരാമര്‍ശം. എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയായി ജി.സുകുമാരന്‍ നായരെ വീണ്ടും തിരഞ്ഞെടുത്തതിന് പിന്നാലെയാണ് വി ഡി സതീശനെ അഹങ്കാരിയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. സതീശന്‍ വിചാരിച്ചാല്‍ എന്‍എസ്എസിനെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും എന്‍എസ്എസ് വിചാരിച്ചാല്‍ പലതും സാധിക്കുമെന്നും ജി സുധാകരന്‍ നായര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും എന്‍എസ്എസിന് നല്‍കിയില്ല, ഇനി മുഖ്യമന്ത്രിയുടെ കാല് പിടിക്കാൻ ഇല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. സതീശന്‍ അഹങ്കാരിയാണെന്നാണ് സുകുമാരന്‍ നായര്‍ ആരോപിച്ചത്.

എന്‍എസ്എസ് ബജറ്റിനിടെയായിരുന്നു വിമര്‍ശനം. രണ്ടുതവണ അനുമതി തേടിയിട്ടും മുഖ്യമന്ത്രി കാണാന്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി സുകുമാരന്‍ നായര്‍ രംഗത്തെത്തിയത്. കൂടിക്കാഴ്ചയ്ക്ക് അനുമതിതേടി രണ്ടുതവണ എൻഎസ്എസ് നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇൻകം ടാക്‌സ് ഭേദഗതിയുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയ നിവേദനത്തിന്റെ തുടർച്ചയായിരുന്നു ഇത്. എന്നാൽ, രണ്ട് തവണയും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല.

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും പ്രതികരണം നടത്തിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍, സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകില്ലെന്ന സതീശന്റെ പഴയകാല പരാമര്‍ശങ്ങള്‍ വീണ്ടും ചൂണ്ടിക്കാട്ടിയാണ് ഇക്കുറിയും . പണ്ട് പലതവണ എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് ഒടുവില്‍ നിലപാട് മാറ്റി അഹങ്കാരിയായ രീതിയില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയെന്നാണ് വിമര്‍ശനം. നേരത്തേയും, സതീശനെതിരെ സുകുമാരന്‍ നായര്‍ കടുത്ത പ്രയോഗങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നത്തെ വിമര്‍ശനവും.

ഇന്ന് ചേര്‍ന്ന ബജറ്റ് യോഗത്തില്‍ സുകുമാരന്‍ നായരെ എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തിരുന്നു. ട്രഷററായി എന്‍ വി അയ്യപ്പന്‍ പിള്ളയും തുടരും. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന്, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായിരുന്ന മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പുറത്തായി. പത്തനാപുരത്തെ എന്‍എസ്എസ് താലൂക്ക് യൂണിയന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു ഗണേഷ്. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ ഒഴിവുവന്ന 9 സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നു. ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു വീണ്ടും എടുത്തില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിന് ജനാധിപത്യം ഉണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. എന്‍എസ്എസില്‍ അര്‍ഹതയുള്ള ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും മാറി മാറി കൊടുക്കേണ്ടിവരും. കിട്ടാതിരിക്കുന്ന ആളുകള്‍ക്കും കൊടുക്കേണ്ടിവരുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

പത്തനാപുരം താലൂക്ക് യൂണിയനില്‍ എന്തെങ്കിലും ക്രമവിരുദ്ധ പ്രവര്‍ത്തനം നടന്നെങ്കില്‍ അദ്ദേഹം കേസ് കൊടുക്കട്ടെ. ഗണേഷ് കുമാര്‍ കൊണ്ടുവന്ന 12 പേരുടെ പിന്തുണ വാലിഡാണോ എന്നറിയില്ല. നേരത്തെയുള്ള കമ്മിറ്റിക്കാര്‍ മുഴുവന്‍ രാജിവച്ചു. അവിടെ കോറം നഷ്ടപ്പെട്ടപ്പോഴാണ് നേതൃത്വം തീരുമാനമെടുത്തത്. ഗണേഷ് കുമാറിനെ പിന്തുണച്ച് പിന്നെ എത്തിയവര്‍ ആരാണെന്ന് എനിക്കറിയില്ല. എന്തെങ്കിലും നടന്നെങ്കിലും ഗണേഷ് കുമാറിന് കേസ് കൊടുക്കാം. എന്താണ് ഗണേഷ് കുമാര്‍ കേസ് കൊടുക്കാത്തത്. ജനറല്‍ സെക്രട്ടറിയെ അങ്ങനെ ആര്‍ക്കും തള്ളാന്‍ കഴിയില്ല. ജനറല്‍ സെക്രട്ടറി എന്‍എസ്എസിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറിയെ ഗണേഷ് കുമാര്‍ തള്ളിക്കളഞ്ഞില്ലേ എന്ന ചോദ്യത്തിന് ആര്‍ക്കും ജനറല്‍ സെക്രട്ടറിയെ തള്ളിക്കളയാന്‍ പറ്റില്ലെന്നായിരുന്നു ജി സുകുമാരന്‍ നായരുടെ പ്രതികരണം. ‘അത് അവരുടെ വേലയാണ്, അതാണ് അവരുടെ തൊഴില്‍. ജനറല്‍ സെക്രട്ടറിയെ ആര്‍ക്കും തള്ളിപ്പറയാന്‍ പറ്റില്ല. തള്ളിപ്പറഞ്ഞാല്‍ അവന്റെ അഡ്രസ് കാണില്ല. ഞങ്ങള്‍ കാണിച്ചത് ജനാധിപത്യപരമാണോ എന്നത് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. വര്‍ഷങ്ങളായി ബോര്‍ഡില്‍ അംഗത്വം കിട്ടാതിരിക്കുന്നവര്‍ക്ക് കൊടുക്കണ്ടേ, പ്രവര്‍ത്തനം നോക്കിയാണ് ആളുകളെ മാറ്റുന്നത്. പരാതിയുണ്ടെങ്കില്‍ കേസ് കൊടുക്കാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

നേരത്തെ പത്തനാംപുരം താലൂക്ക് യൂണിയനില്‍ നിന്ന് ഗണേഷ് കുമാര്‍ പുറത്തായിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും ഗണേഷ് കുമാറിന് നഷ്ടമായത്. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ ഒന്‍പത് പേരുടെ കാലാവധി അവസാനിച്ചിരുന്നു. ഇതില്‍ എട്ടുപേരുടെ അംഗത്വം പുതുക്കിനല്‍കി. എന്നാല്‍, ഗണേഷ് കുമാറിന്റേത് മാത്രം പുതുക്കിയില്ല. ഗണേഷിന് പകരം ബി.ആര്‍.കെ ബാബുവിനെയാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് എടുത്തിരിക്കുന്നത്. 1

Latest Stories

'സിസ്റ്റം നിസ്സംഗത പാലിക്കുന്നു'; തെന്മല അഭയകേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

കേരളത്തിലെ അവയവക്കടത്ത് ശൃംഖലയുടെ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, മനുഷ്യവിലാപങ്ങൾ; ശരീരത്തിന്റെ വിലയും ദാരിദ്ര്യത്തിന്റെ വിപണിയും

മദ്യനികുതിയ്ക്ക് പിന്നില്‍ കര്‍ണാടക മദ്യലോബി, ഇതിന് എത്ര പണം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എം ബി രാജേഷ്

ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കി; മുന്‍മന്ത്രിക്ക് മാത്രം അംഗത്വം പുതുക്കി നല്‍കിയില്ല

ഡിഎച്ച്എസ് കസേരകളി തുടരുന്നു, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തി രണ്ടാം ദിനവും സ്ഥാനമേല്‍ക്കാനാവാതെ ഡോ റീന; സര്‍ക്കാര്‍ ഉത്തരവ് വരാതെ സ്ഥാനം ഒഴിയില്ലെന്ന് ഡോ മീനാക്ഷി

കടക്കെണിയുടെ കനൽവെളിച്ചമോ, പ്രഖ്യാപനങ്ങളുടെ പ്രകാശഭ്രമമോ?

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് വീണ്ടും കുരുക്ക്; ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍, ഹൈക്കോടതിയെ അറിയിച്ചു

എബോള ഭീതി ഒഴിഞ്ഞു, സൗത്ത് സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

'ബോക്സിങ് റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ഭാജി'; ഹർഭജൻ സിംഗിനെ വെല്ലുവിളിച്ച് ശ്രീശാന്ത്

ഗവിയിൽ അങ്കണവാടി ജീവനക്കാരിയുടെ മരണം: പ്രതി കല്ല് കൊണ്ട് തലയ്ക്കടിച്ചു, വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊന്നു