ചൂട് കൂടിയതോടെ പാമ്പുകൾ മാളങ്ങൾ വിട്ട് പുറത്തിറങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. നിലവിൽ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് വനംവകുപ്പ്. ചൂട് കൂടിയതോടെ പാമ്പുകള്‍ മാളം വിട്ട് ഇറങ്ങുകയാണെന്നും മുട്ട വിരിയുന്ന സമയമായതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് നിര്‍ദ്ദേശിച്ചു.
വീടിന് സമീപമുള്ള മാളങ്ങള്‍, വിള്ളലുകള്‍, പൊന്തക്കാടുകള്‍ എന്നിവ നീക്കം ചെയ്യണം. ഭക്ഷ്യാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ ഇട്ടാല്‍ എലികള്‍ വരാനുള്ള സാധ്യതയുണ്ട്. ഇര തേടി പാമ്പുകള്‍ ഇറങ്ങാതിരിക്കാന്‍ പരിസര ശുചിത്വം ഉറപ്പുവരുത്തണമെന്നും കുട്ടികള്‍ കളിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വ്യക്തമാക്കി.
പരീശിലനം നേടിയ 3600 ഓളം സര്‍പ്പ വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും പാമ്പുകളെ പിടിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ ഇവരുടെ സേവനം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ബോധവത്ക്കരണം നടത്താനും തീരുമാനം എടുത്തിട്ടുണ്ട്.