ഇടത് സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചുവെന്നും ഗവണ്‍മെന്റിനുള്ള നോക്ക് ഔട്ട് പഞ്ച് ഏപ്രില്‍ ഒമ്പതിന് ജനം നല്‍കിയെന്നും ഷാഫി പറമ്പില്‍ എംപി. സംസ്ഥാനത്ത് ഭരണമാറ്റ വികാരം അലയടിച്ചുവെന്നും അത് അഞ്ച് ജില്ലകളില്‍ മാത്രം ഒതുങ്ങുന്ന തരംഗമാവില്ല, കേരളത്തില്‍ ഉടനീളം തരംഗമുണ്ടാകുമെന്നും ഷാഫി പറമ്പില്‍ എം.പി. പറഞ്ഞു.
കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി എന്ന് എല്ലാവരും ഉറപ്പിക്കുന്നു, ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ആ തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. യുഡിഎഫ് ജയിക്കാന്‍ പോകുന്നത് ഏതെങ്കിലും ജാതി മത കമ്പാര്‍ട്ട്‌മെന്റിന്റെ പേരിലല്ല. ന്യൂനപക്ഷഭൂരിപക്ഷ ഏകീകരണത്തിന് അപ്പുറം ജനങ്ങളുടെ ഏകീകരണമാണ് ഉണ്ടായതെന്നും കോഴിക്കോട്ട് പറഞ്ഞു.
മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും തോല്‍ക്കുന്നവരില്‍ ഉണ്ടാകുമെന്നും ഷാഫി ചൂണ്ടിക്കാട്ടി. മന്ത്രിമാരെ മണ്ഡലത്തിലേക്ക് വിളിച്ചു വരുത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പോലും തയ്യാറായില്ല. ഭരണമാറ്റം അനിവാര്യതയായി കാണുന്നവരില്‍ സിപിഎമ്മുകാര്‍ പോലുമുണ്ടെന്നും ഷാഫിയുടെ വിലയിരുത്തല്‍. എസ്ഡിപിഐയുമായും ബിജെപിയുമായും തരാതരം കൂട്ടുണ്ടാക്കുന്നതില്‍ സഖാക്കള്‍ക്ക് തന്നെ പ്രതിഷേധം ഉണ്ടെന്നും ഷാഫി പറഞ്ഞു.
എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ട്. പാര്‍ട്ടി കേഡര്‍ വോട്ടുകള്‍ ഇത്രയധികം സിപിഎമ്മിന് നഷ്ടപ്പെട്ട കാലമുണ്ടായിട്ടില്ല. ജനങ്ങളാണ് യഥാര്‍ഥ താരപ്രചാരകര്‍. പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരമാവധി മണ്ഡലങ്ങളില്‍ താന്‍ പ്രചാരണത്തിന് പോയത്. കൂട്ടായ നേതൃത്വമാണ് പ്രവര്‍ത്തിച്ചത്. ഇതിന്റെ ക്രെഡിറ്റ് എല്ലാവര്‍ക്കുമാണ്.
ഉത്തരേന്ത്യയില്‍ ബിജെപി ഹിജാബ് പോലുള്ള പദം ഉപയോഗിക്കുന്നുവെന്നും സിപിഎം കേരളത്തില്‍ കാഫിര്‍, കൗമ് പോലുള്ള പദങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ഷാഫി പറഞ്ഞു. ബിജെപിയുടെ അതേ ശൈലി സിപിഎമ്മും ഇവിടെ ആവര്‍ത്തിക്കുകയാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.