കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി ഇ ഡി. 2025 ജൂൺ 27നാണ് പരാതി ഫയൽ ചെയ്തതെന്ന് വ്യക്തമാക്കിയ ഇ ഡി മാസാല ബോണ്ടിൽ നിന്ന് ഭൂമി വാങ്ങാൻ 466.19 കോടി രൂപയാണ് വിനിയോഗിച്ചതെന്നും ചൂണ്ടിക്കാട്ടി. ഇത് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും ഇ ഡി പറയുന്നു.
സംഭവത്തിൽ കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർഗനിർദേശങ്ങളുടെ ലംഘനവും ഉണ്ടെന്ന് ഇ ഡി വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഫയൽ ചെയ്തതെന്നും ഇതിന്റെ തുടർനടപടികളുടെ ഭാഗമായാണ് കിഫ്ബിക്കും കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും കെഎം എബ്രഹാമിന് കിഫ്ബി സിഇഓ എന്ന നിലയിലും ധനകാര്യ മന്ത്രി തോമസ് ഐസക്കിന് കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലും നോട്ടീസ് നൽകിയതെന്നും ഇ ഡി വിശദീകരിച്ചു.
ഒരു തരത്തിലും ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, ഇഡി വിശദീകരണത്തിൽ പറയുന്നത് ഫെമ ലംഘനം കണ്ടെത്തിയിട്ടുണ്ടെന്നാണ്. 2600 കോടിയിലധികം രൂപയുടെ മസാല ബോണ്ട് ഇറക്കിയെന്നാണ് ഇഡി പറയുന്നത്. ഇതിൽ 466.19 കോടി രൂപ ഭൂമി വാങ്ങാൻ ഉപയോഗിച്ചു. ഈ നടപടിയാണ് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമെന്ന് ഇഡി വിശദീകരണം.
കിഫ്ബി മസാലബോണ്ട് ഇടപാടിൽ കാരണം കാണിക്കൽ നോട്ടീസാണ് മുഖ്യമന്ത്രിക്കും മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി അയച്ചിരിക്കുന്നത്. നേരിട്ടോ പ്രതിനിധി വഴിയോ മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു. മറുപടി തൃപ്തികരമെങ്കിൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കും. ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി.