സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരന്‍. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവര്‍ത്തനങ്ങളുമുള്ള പാര്‍ട്ടിയാണ് സിപിഐഎം എന്നാണ് ജി. സുധാകരന്‍ പറഞ്ഞത്. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘കഞ്ചാവടിക്കുന്നവരാണ് അമ്പലപ്പുഴയിലെ സിപിഐഎമ്മിൽ ചെങ്കൊടിയും പിടിച്ച് നടക്കുന്നത്. കോൺഗ്രസ് പറഞ്ഞ് കേട്ടത് പോലെയുള്ള പാർട്ടിയല്ലെന്ന് മനസിലായി. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവർത്തനങ്ങളുള്ള പാർട്ടിയാണ് സിപിഐഎം’ ജി സുധാകരൻ പറഞ്ഞു.
എൽഡിഎഫിന് ജനഹൃദയങ്ങൾ കീഴടക്കാനാകില്ലെന്നും ജി. സുധാകരൻ പറഞ്ഞു. ആലപ്പുഴയിലെ സിപിഐഎമ്മിൽ ചെറുപ്പക്കാർ പോലും നേരെചൊവ്വേ വരുന്നില്ലെന്നും കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സുധാകരൻ എന്ന് പേരുള്ള ഒരാളെ കൊണ്ട് പത്രിക കൊടുപ്പിച്ചത് സിപിഐഎമ്മിന്റെ പൊളിറ്റിക്കൽ ക്രിമിനലിസത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണെന്നും ജി. സുധാകരൻ പറഞ്ഞു.
ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നും ജി. സുധാകരൻ പറഞ്ഞു. തനിക്ക് ലഭിക്കാൻ പോകുന്ന വോട്ടിനെ കുറിച്ചുള്ള കൃത്യമായ കണക്കുകൂട്ടലുകളും ജി സുധാകരൻ പ്രസംഗത്തിനിടെ അവതരിപ്പിച്ചു. ‘90,000 വോട്ടുമായി ഞാൻ അമ്പലപ്പുഴയിൽ ചരിത്രവിജയം നേടും. കോൺഗ്രസിന് അമ്പലപ്പുഴയിൽ 50,000 വോട്ടുണ്ട്. സിപിഐഎമ്മിൽ നിന്ന് 15,000 ഉം, ബിജെപിയിൽ നിന്ന് 5,000ഉം വോട്ട് കൂടി എനിക്ക് ലഭിക്കും. നിഷ്പക്ഷരായ 25,000 പേരുടെ വോട്ടും എനിക്ക് ലഭിക്കും,’ എന്നാണ് സുധാകരൻ അവകാശപ്പെടുന്നത്.