ഓപ്പറേഷൻ തൂഫാൻ എല്ലാവരും ഏറ്റെടുക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണമെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ലഹരി കേസുകളിൽ പെട്ട ആരും സ്റ്റാഫിൽ ഉണ്ടാകില്ല എന്നും പറഞ്ഞു. നഹാസിന്റെ നിയമനത്തിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
നഹാസ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ലിസ്റ്റ് വരട്ടെ അപ്പോൾ അറിയാമെന്ന് മന്ത്രി മറുപടി നൽകി. ഇന്നലെയാണ് ആഭ്യന്തരമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ലഹരി കേസിൽപ്പെട്ടയാളുണ്ടെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്. ഇതിനുപിന്നാലെ രമേശ് ചെന്നിത്തലയ്ക്കെതിരെ ഡിവൈഎഫ്ഐ രൂക്ഷവിമർശനം ഉയർത്തിയിരുന്നു.
അതേസമയം ആർഎസ്എസ് പരിപാടിയിൽ വിസി മാർ പങ്കെടുത്തത് ഗുണകരമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വി സി മാർ ആ പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു പറഞ്ഞ രമേശ് ചെന്നിത്തല ഗവർണ്ണറെ ഉപയോഗിച്ച് കേരളത്തിന്റെ അക്കാദമിക മേഖലയെ വർഗീയ വൽക്കരിക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രത വേണമെന്നാണ് ഈ സംഭവം ഓർമിപ്പിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഇത്തരം നീക്കങ്ങൾക്കെതിരെ ജനാധിപത്യ മതനിരപേക്ഷ കേരളം ഒന്നിച്ചണിനിരക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.