മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ എൽഡിഎഫ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു വിമർശനം.
ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്ന് തോന്നുമെങ്കിലും ഇതിന് പിന്നിൽ ബിജെപിയും ആർഎസ്എസും എൽഡിഎഫും തമ്മിലുള്ള അദൃശ്യമായ കൂട്ടുകെട്ടുണ്ട്. ബിജെപിക്കെതിരെ ഇടതുപക്ഷം ഒരു ഭീഷണിയല്ലെന്ന് പ്രധാനമന്ത്രിക്ക് അറിയാമെന്നും അതിനാൽ കേരളത്തിൽ എൽഡിഎഫ് വിജയിക്കാനാണ് മോദി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ 55 മണിക്കൂർ ഇഡി ചോദ്യം ചെയ്തപ്പോൾ എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിയെ സിബിഐയോ ഇഡിയോ ചോദ്യം ചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി ഒത്തുതീർപ്പിലാണെന്നും സ്വന്തം മക്കളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹം ബിജെപിയുമായി ഇത്തരത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചു.
ട്രംപിന് മുന്നിൽ മോദി എങ്ങനെയാണോ കീഴടങ്ങുന്നത് അതുപോലെ തന്നെ മോദിക്ക് മുന്നിൽ പിണറായി വിജയൻ കീഴടങ്ങിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി തന്റെ മക്കളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ ജനങ്ങളാണ് അതിന്റെ ദുരിതം അനുഭവിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.