കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനെ തുടര്‍ന്നാണ് ചര്‍ച്ച. ഉച്ചയ്ക്ക് ഒരു മണിയക്ക് ആരംഭിക്കുന്ന ചര്‍ച്ചയ്ക്ക് രണ്ട് മണിക്കൂര്‍ സമയമാണ് അനുവദിച്ചിട്ടുള്ളത്. അങ്കമാലി എംഎല്‍എ റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും ധൂര്‍ത്തും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. മുന്‍പ് പല വട്ടം ചര്‍ച്ച ചെയ്ത വിഷയമാണെന്നും വേണമെങ്കില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാകാമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സഭയില്‍ പറഞ്ഞു.
ഇത് പലവട്ടം ചര്‍ച്ച ചെയ്തതാണെന്നും എല്ലാ കാര്യവും എല്ലാവര്‍ക്കും അറിയാമെന്നുമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇതിനോട് പ്രതികരിച്ചത്. വിഷയത്തില്‍ കേന്ദ്രത്തിന് കേരളത്തോടുള്ള സമീപനവും ചര്‍ച്ച ചെയ്തതാണ്. എന്നിരുന്നാലും ഇങ്ങനെയൊരു നോട്ടീസ് വന്നതിനെ തുടര്‍ന്ന് വിശദമായ ചര്‍ച്ച ആകാമെന്നും ധനമന്ത്രി അറിയിച്ചു.
ഇതോടെയാണ് പ്രമേയം ഉച്ചക്ക് ഒരു മണിക്ക് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി യാഥാര്‍ത്ഥ്യമാണെന്നും ഇതിനുള്ള കാരണങ്ങള്‍ ജനത്തിന് മുന്നില്‍ ചൂണ്ടിക്കാട്ടാനുമാണ് സര്‍ക്കാര്‍ ഇത് അവസരമായി കണ്ടത്. അതിനാലാണ് പ്രതിപക്ഷത്തോട് ചര്‍ച്ചയാകാമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്.
വിഷയത്തില്‍ മുന്‍പ് നടന്ന ചര്‍ച്ചകളിലും കേന്ദ്ര സര്‍ക്കാരിനെ പഴിചാരുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. വായ്പാ പരിധി വലിയ രീതിയില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതില്‍ മാറ്റം വരുത്തണമെന്ന് ആവര്‍ത്തിച്ച് നിവേദനങ്ങള്‍ നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ഈ ഘട്ടത്തിലാണ് വിശദമായ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സോളാര്‍ വിഷയത്തിലെ ചര്‍ച്ചയും പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്തിരുന്നു.