കുണ്ടറ പീഡന പരാതിയിൽ പാർട്ടി നേതാക്കൾക്കെതിരെ നടപടിയുമായി എൻ.സി.പി. ആരോപണ വിധേയനും പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായി പദ്മാകരൻ, എസ്. രാജീവ് എന്നിവർക്കെതിരെയാണ് നടപടി.
പെൺകുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന് ആരോപണമുയർന്നതിന്റെ പേരിലാണ് നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് രാജീവിനെതിരെ നടപടി എടുത്തത്.
പീഡന പരാതിയിൽ പാർട്ടി അന്വേഷണ കമ്മീഷൻ നൽകിയ ശുപാർശ പ്രകാരമാണ്. പത്മാകരന് എതിരെ പെൺകുട്ടി ഇന്ന് പൊലീസിന് മൊഴി നൽകിയിരുന്നു.
പരാതിയിൽ ഉറച്ചുനിൽക്കുന്നതായും പെൺകുട്ടി വ്യക്തമാക്കി. പത്മാകരന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രൻ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന യുവതിയെ, പ്രചാരണ സമയത്ത് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്നാണ് പരാതി.
അതേസമയം യുവതിയുടെ മൊഴി കുണ്ടറ പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ മൊഴി രേഖപ്പെടുത്താൻ പൊലീസ് സംഘം വീട്ടിൽ എത്തിയിരുന്നെങ്കിലും യുവതി വീട്ടിൽ ഇല്ലെന്ന കാരണം പറഞ്ഞ് മടങ്ങി പോവുകയായിരുന്നു.