കൊല്ലം കുളത്തൂപ്പുഴയിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമിതം. പിഒഎഫ് എന്ന് വെടിയുണ്ടകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്താൻ ഓഡൻസ് ഫാക്ടറിയുടെ ചുരുക്കപ്പേരാണ് ഇത്. ഈ കണ്ടെത്തലാണ് പുതിയ സംശയങ്ങൾക്ക് വഴിവച്ചത്. പാക് സർക്കാർ നിയന്ത്രണത്തിലുള്ളതാണ് പിഒഎഫ്. വിദഗ്ധ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതേത്തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
1981, 1982 എന്നീ വർഷങ്ങളിൽ നിർമ്മിച്ചതാണ് വെടിയുണ്ടകൾ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. 7. 62 എം എം വെടിയുണ്ടയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദീർഘദൂര ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്നവയാണ് 7.62 എംഎം വെടിയുണ്ട.
ഇന്നലെ വൈകിട്ടോടെയാണ് കൊല്ലം കുളത്തൂപ്പുഴയിൽ തിരുവനന്തപുരം ചെങ്കോട്ട അന്തർ ദേശീയ പാതയിൽ കല്ലുവെട്ടാംകുഴി മുപ്പതടി പാലത്തിന് സമീപത്ത് നിന്ന് 14 വെടിയുണ്ടകൾ കണ്ടെടുത്തത്. നാട്ടുകാരാണ് മലയോര ഹൈവേയുടെ പണി നടക്കുന്ന ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുളത്തൂപ്പുഴ പൊലീസെത്തി വെടിയുണ്ടകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 10 വെടിയുണ്ടകൾ ബുള്ളറ്റ് കെയ്‌സിലും നാലെണ്ണം പുറത്തുമായിരുന്നു ഉള്ളത്.
അതേസമയം വെടിയുണ്ടകൾ വിദേശ നിർമ്മിതമാണെന്ന് ഡിജിപി സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെ ഏൽപ്പിച്ചതായും ഡിജിപി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.