മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നവകേരളയാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ ഗൺമാൻമാരുടെ ചോദ്യം ചെയ്യൽ തുടരുന്നു. അടിച്ചത് മനഃപൂർവമല്ലന്ന് ഗൺമാൻ സന്ദീപിന്റെ മൊഴി നൽകി. നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും ലോക്കൽ പൊലീസ് കാര്യമായി ഇടപെട്ടില്ലെന്നും സന്ദീപ് മൊഴി നൽകി.
വിഷയത്തിൽ പൊലീസ് ഇടപെടാത്തതിനാലാണ് വാഹനത്തിൽ നിന്ന് ചാടി ഇറങ്ങേണ്ടി വന്നതെന്നും സന്ദീപ് മൊഴി നൽകിയിട്ടുണ്ട്. അതേസമയം ലാത്തി എവിടെ നിന്ന് സംഘടിപ്പിച്ചു എന്ന ചോദ്യത്തിന് സന്ദീപ് ഉത്തരം നൽകിയില്ല. നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും തടഞ്ഞില്ലായിരുന്നുവെങ്കിൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിച്ചേനെയെന്നും സന്ദീപ് മൊഴി നൽകി.
ലാത്തി കരുതിയത് വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായേക്കാവുന്ന ഇന്റലിജൻസ് വിവരത്തിന് ശേഷമാണെന്ന് സന്ദീപ് പറഞ്ഞു. ഇന്ന് മുതൽ മൂന്ന് ദിവസമാണ് ചോദ്യം ചെയ്യൽ. രാവിലെ ഒമ്പതരയോടെ അഭിഭാഷകനൊപ്പമാണ് പ്രതികൾ ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. സംഭവത്തിന്റെ പേരിൽ വേട്ടയാടപെട്ടെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽ കല്ലിയൂർ പ്രതികരിച്ചു.