തൃശൂർ വടക്കാഞ്ചേരിയിൽ ബസിൽ വിദ്യാർത്ഥികളെ കയറ്റാതിരുന്ന സംഭവത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വടക്കാഞ്ചേരി ജോയിന്റ് ആർടിഓ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടി. മൂന്നുമാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. രാംദാസിന് പ്രത്യേക ബോധവൽക്കരണ ക്ലാസ് നൽകാനും തീരുമാനമായി.
ഇക്കഴിഞ്ഞ ദിവസമാണ് തൃശൂർ വടക്കാഞ്ചേരിയിൽ കൈകൂപ്പി പറഞ്ഞിട്ടും കണ്ടക്ടർ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ പുറത്തു നിർത്തിയത്. ക്ലീലിയാ സ്കൂളിലെ സിയാൻ അടക്കമുള്ള വിദ്യാർത്ഥികൾക്കാണ് സ്വകാര്യബസ് കണ്ടക്ടറിൽ നിന്നും ഈ അപമാനം ഏർക്കേണ്ടി വന്നത്. ഇതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയെടുത്തത്. പ്രതിഷേധമുയർത്തി വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു.
വിദ്യാർത്ഥി കൺസഷൻ നിരക്ക് ആയതിനാൽ കുറച്ചു പേരെ മാത്രം കൊണ്ടു പോകാൻ കഴിയൂ എന്ന് ആയിരുന്നു കണ്ടക്ടറുടെ നിലപാട്. വീട്ടിലെത്താൻ വൈകുമെന്നതിനാൽ സഹായിക്കണമെന്ന് കുട്ടി കൈകൂപ്പി പറഞ്ഞിട്ടും കണ്ടക്ടർ വഴങ്ങിയില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജില്ലാ ഭരണകൂടവും പൊലീസും മോട്ടോർ വാഹന വകുപ്പും ഇടപെട്ടു. ബസ് കണ്ടക്ടറെ വിളിച്ചുവരുത്തി ലൈസൻസ് പിടിച്ചുവെച്ചു.