സംസ്ഥാനത്ത് ഇന്നും അതിതീവ്രമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. മലയോര മേഖലയിൽ കനത്ത മഴ ലഭിച്ചേക്കും.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനം കാരണമാണ് കനത്ത മഴ തുടരുന്നതെന്നാണ് റിപ്പോർട്ട്. ഒഡിഷ-ആന്ധ്രാപ്രദേശ് തീരത്താണ് ന്യൂനമർദ്ദം രൂപം കൊണ്ടത്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തിങ്കളാഴ്ചത്തേക്കു കൂടി നീട്ടി.
വൈകുന്നേരത്തോടെ മഴയുടെ തീവ്രത കുറഞ്ഞു തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തിയും കാറ്റിന്റെ വേഗവും കുറയും.
ഈ മാസം 1 മുതൽ ഇന്നലെ വരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കി, വയനാട് ജില്ലകളിലാണ്. ഇടുക്കിയിൽ ഇക്കാലയളവിൽ 722 മില്ലീമീറ്റർ മഴയാണ് പെയ്തത്. വയനാട്ടിൽ 716 മില്ലീമീറ്റർ മഴയും ലഭിച്ചു. ഏറ്റവും കുറവ് മഴ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കൂടുകയാണ്. ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടുന്നത് മുന്നില്‍ കണ്ട് എല്ലാ മുന്‍കരുതലുകളും എടുത്തതായി ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ വ്യക്തമാക്കി.