കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജയിൽ അധികൃതരുടെ സഹായമില്ലാതെ ഒരാൾക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ലെന്നാണ് കരുതുന്നതെന്ന് പറഞ്ഞ വി ഡി സതീശൻ അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ജയിൽ ചാടുന്നതിന് ഗോവിന്ദച്ചാമിക്ക് ലഭിച്ചുവെന്നും കുറ്റപ്പെടുത്തി.
നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടും കുറ്റവാളി പിടിയിലായതെന്നും വി ഡി സതീശൻ പറഞ്ഞു. കണ്ണൂർ ജയിൽ ഭരിക്കുന്നത് ടി.പി കേസിൽ ശിക്ഷിക്കപ്പെട്ടവരാണെന്നും സർക്കാരിന് പ്രിയപ്പെട്ടവരായത് കൊണ്ട് ഇവർക്ക് വേണ്ട എല്ലാ സഹായവും ലഭിക്കുകയാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ടയാളാണെന്ന് ഇപ്പോൾ വ്യക്തമായെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവത്തിൽ 4 ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. ഡിപിഒ രജീഷ്, എപിഒമാരായ അഖിൽ, സഞ്ജയ് എന്നിവരെയാണ് സസ്പെന്റ് ചെയ്തതായി ഡിഐജി വി ജയകുമാർ ഉത്തരവിട്ടത്. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് ജയിൽ മേധാവി വ്യക്തമാക്കി. അതേസമയം ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷിക്കും.