ആദിവാസി നേതാവ് സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ അവഗണന നേരിട്ടുവെന്ന് സികെ ജാനു പറഞ്ഞു. കോഴിക്കോട് ചേർന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് എൻഡിഎ വിടാനുള്ള തീരുമാനം.
സ്വതന്ത്രമായി നിൽക്കാനാണ് ജെആർസി തീരുമാനമെന്ന് സികെ ജാനു പ്രതികരിച്ചു. മറ്റ് മുന്നണികളുമായി സഹകരിക്കണോ എന്ന് പാർട്ടി തീരുമാനം എടുത്തിട്ടില്ലെന്നും സികെ ജാനു വ്യക്തമാക്കി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ എൻഡിഎയിലായിരുന്നു സികെ ജാനു. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പിന്നീട് 2018 ൽ എൻഡിഎ വിട്ട സികെ ജാനു 2021 ൽ എൻഡിഎയിൽ തിരിച്ചെത്തുകയായിരുന്നു.