കോവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട കോഴിക്കോട് മെഡിക്കൽ കോളജിലെ 80- ഓളം ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഇന്നലെ മണിയൂരിൽ ഗർഭിണിക്കും കുട്ടിക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കിയത്.
ഇവർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഇവരുടെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്തിയിരുന്നില്ല. ആശുപത്രിയുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കില്ലെന്ന് ഡി.എം.ഒ അറിയിച്ചു. കുട്ടിയുടെ സമ്പർക്കപ്പട്ടിക കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്ത് കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു.
യുവതിക്ക് എവിടെ നിന്നാണ് അസുഖം ബാധിച്ചതെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് ഡിഎംഒ ജയശ്രീ അറിയിച്ചു. ഇവർക്ക് കോവിഡ് രോഗികളുമായി സമ്പർക്കമുണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.
മെയ് 24-നാണ് യുവതിയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്. ജൂൺ രണ്ടിന് നടത്തിയ പരിശോധനയിൽ ആണ് ഇവർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.