കായംകുളം മണ്ഡലം യുഡിഎഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ. ഇർഷാദ് കഴിഞ്ഞ ദിവസമാണ് യുഡിഎഫ് മണ്ഡലം കൺവെൻഷൻ പ്രസംഗത്തിൽ സംസാരിക്കവെ എംഎൽഎ യു. പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇർഷാദ് നടത്തിയ പ്രസ്താവന വിവാദങ്ങൾക്ക് തിരി കൊളുത്തുകയും ചെയ്തു.
എന്നാൽ കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. എം. ലിജു ആ വേദിയിൽ ഉണ്ടായിരുന്നുവെങ്കിൽ ഉറപ്പായും അതിനെ എതിർക്കുമായിരുന്നു എന്ന് പറയുകയാണ് പ്രമുഖ മാധ്യമപ്രവർത്തക സ്‌മൃതി പരുത്തിക്കാട്. പലതരത്തിലുള്ള പ്രകോപനം ഉണ്ടായിട്ടും ഒരിക്കലും അപ്പുറത്തു നിൽക്കുന്ന ആളെ ഒരു തരത്തിലുള്ള മോശം വാക്കും ഉപയോഗിക്കാതെ സംസാരിക്കുന്ന അങ്ങേയറ്റം മാന്യനായ ഒരു രാഷ്ട്രീയനേതാവ് ആണ് എം. ലിജുവെന്നും സ്മൃതി പറഞ്ഞു. റിപ്പോട്ടർ ടിവിയുടെ ‘മീറ്റ് ദി എഡിറ്റേഴ്സ്’ൽ സംസാരിക്കുകയായിരുന്നു സ്‌മൃതി.
‘അധിക്ഷേപത്തിലൂടെ വോട്ട് പിടിക്കാനാകും എന്ന പ്രതീക്ഷയിലാണ് ഇത്തരം പ്രതികരണങ്ങൾ നേതാക്കൾ നടത്തുന്നത്. എന്താണ് പ്രതിഭക്കെതിരെ കായംകുളത്തെ മണ്ഡലം യുഡിഎഫ് കൺവീനർ ഇർഷാദ് പറഞ്ഞതെന്ന് നമ്മൾ കേട്ടു. അങ്ങേറ്റം മോശമായ പ്രതികരണത്തിൽ അവിടെ ഇരുന്നവർ ആരും സംസാരിച്ചില്ല. ഞാൻ ഉറപ്പിക്കുന്നു അവിടെ എം. ലിജു ഉണ്ടായിരുന്നില്ല. എം ലിജു എന്ന അങ്ങേയറ്റം മാന്യനായ ഒരു രാഷ്ട്രീയ നേതാവ് അവിടെ ഉണ്ടാകുമായിരുന്നെങ്കിൽ ഉറപ്പായും അതിനെ എതിർക്കുമായിരുന്നു, ഇങ്ങനെ പ്രതികരിക്കരുത് എന്ന് പറയുമായിരുന്നു’ എന്ന് സ്‌മൃതി പറയുന്നു.
‘അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണ്. തൊട്ടടുത്ത ദിവസം മൂന്നു തവണ തന്നെ നിരസിച്ച വോട്ടർമാരോട് തനിക്കൊരു അവസരം നൽകൂ എന്ന് വളരെ വൈകാരികമായി കരഞ്ഞു പ്രതികരിച്ച എം. ലിജുവിന്റെ പ്രസംഗം നമ്മൾ കണ്ടു. നമ്മുടെ ചർച്ചകളിൽ സ്ഥിരമായി ലിജു അതിഥിയായി വരുന്നതാണ്. പലതരത്തിലുള്ള പ്രകോപനം ഉണ്ടായിട്ടും ഒരിക്കലും അപ്പുറത്തു നിൽക്കുന്ന ആളെ ഒരു തരത്തിലുള്ള മോശം വാക്കും ഉപയോഗിക്കാതെ സംസാരിക്കുന്ന അങ്ങേയറ്റം മാന്യനായ ഒരു രാഷ്ട്രീയ നേതാവാണ് എം ലിജു. എം ലിജുവിനെ ഇത്തരത്തിലുള്ള പ്രസംഗം ഒരുതരത്തിലും ബാധിക്കരുത് എന്നതുകൊണ്ടാണ് ഇത് ആവർത്തിച്ചു പറയുന്നത്’ എന്നും സ്‌മൃതി ‘മീറ്റ് ദി എഡിറ്റേഴ്സ്’ ൽ പറഞ്ഞു.
വീഡിയോ കാണാൻ യുട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.youtube.com/watch?v=nHLVmrcIRS4