എ.ഐ.സി.സിയിൽ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും കോൺഗ്രസിൽ പ്രവർത്തിക്കാൻ തനിക്ക് സ്ഥാനം വേണ്ടെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
താൻ ഒരു സ്ഥാനം ചോദിച്ചിട്ടുമില്ല, തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. ഇക്കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ഇല്ലാത്ത വാർത്തകൾ കൊടുത്ത് അപമാനിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം നിയമസഭാ കൈയാങ്കളി കേസിൽ സ്പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടർ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭ കൈയാങ്കളിക്കേസിൽ തന്റെ ഹർജി തളളിയതിന് പ്രാധാന്യമില്ലെന്നും നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ് കൈയാങ്കളി കേസെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി സത്യസന്ധമായി നിലപാട് എടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കൈയാങ്കളി കേസിൽ സുപ്രീംകോടതിയിൽ വരെ നിയമപോരാട്ടം നടത്തിയതിനാൽ തനിക്ക് തടസ്സഹർജി ഫയൽ ചെയ്യാൻ അധികാരമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിർവാദം.