പേരാവൂരിൽ മത്സരിപ്പിച്ചതിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത അതൃപ്തി അറിയിച്ച് കെ. കെ ശൈലജ. മത്സരിക്കാൻ താൽപര്യമില്ലാതിരുന്നിട്ടും നിർബന്ധിച്ച് മത്സരിപ്പിച്ചുവെന്നും ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നുവെന്നുമാണ് ശൈലജ സെക്രട്ടറിയേറ്റിൽ അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ നിന്നും വൻഭൂരിപക്ഷത്തോടെയാണ് കെ കെ ശൈലജ വിജയിച്ചത്. എന്നാൽ ഇത്തവണ പേരാവൂരിൽ സിപിഐഎം കോട്ടകളിൽ നിന്നുള്ള വോട്ട് പോലും ലഭിച്ചിരുന്നില്ല.
പായത്ത് നിന്നും മൂവായിരത്തിന് മുകളിൽ വോട്ടുകൾ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 1500 വോട്ടിന്റെ ഭൂരിപക്ഷം പോലും കെ. കെ. ശൈലജയ്ക്ക് ലഭിച്ചില്ല. നാട്ടുകാരിയായ ശൈലജ 13 ബൂത്തുകളിലാണ് പായത്ത് മുന്നിട്ട് നിന്നതെങ്കിൽ സണ്ണി ജോസഫ് 12 ഇടങ്ങളിൽ ലീഡ് ചെയ്തു. ഇരിട്ടി നഗരസഭയിലും ശൈലജയെ പിന്നിലാക്കി സണ്ണി ജോസഫ് മുന്നേറുകയായിരുന്നു. 2200 വോട്ടിന്റെ മേൽക്കൈയാണ് നഗരസഭയിൽ നിന്നു മാത്രം യുഡിഎഫിന് ലഭിച്ചത്.